ധാക്ക: ബംഗ്ലാദേശിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക വഴിത്തിരിവായ 2007ലെ സൈനിക ഇടപെടലിന് ചുക്കാൻ പിടിച്ച മുൻ സൈനിക ജനറൽ മസൂദുദ്ദീൻ ചൗധരി അറസ്റ്റിലായി. ചൊവ്വാഴ്ച രാത്രി ധാക്കയിലെ ബാരിധാരയിലുള്ള വസതിയിൽ വെച്ച് മഫ്തിയിലെത്തിയ ഡിറ്റക്ടീവ് ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അഞ്ച് വ്യത്യസ്ത കേസുകളിൽ ഇദ്ദേഹത്തിന് പങ്കുണ്ടെന്ന് ബംഗ്ലാദേശി പൊലീസ് അറിയിച്ചു. 2007ൽ സൈനിക പിന്തുണയോടെ അധികാരത്തിലേറിയ ഇടക്കാല സർക്കാരിന്‍റെ നെടുംതൂണായിരുന്നു ചൗധരി.
രാജ്യത്ത് രണ്ട് വർഷത്തോളം നീണ്ട ഭരണകാലത്ത് അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച 'നാഷനൽ കോഓർഡിനേഷൻ കമ്മിറ്റി ഓൺ സീരിയസ് ക്രൈംസി'ന്‍റെ കോഓർഡിനേറ്ററായി പ്രവർത്തിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. ഈ കാലയളവിൽ അന്നത്തെ രാഷ്ട്രീയ നേതാക്കളെയും ഇപ്പോഴത്തെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഉൾപ്പെടെയുള്ളവരെയും തടവിലാക്കുന്നതിലും പീഡിപ്പിക്കുന്നതിലും ഇദ്ദേഹത്തിന് പങ്കുണ്ടെന്നാണ് ആരോപണം.
മസൂദുദ്ദീൻ ചൗധരിയുടെ അറസ്റ്റ് നടക്കുമ്പോൾ, അന്നത്തെ സൈനിക മേധാവിയും 1/11 അട്ടിമറിയുടെ പ്രധാന സൂത്രധാരനുമായിരുന്ന ജനറൽ മൊയീനുദ്ദീൻ അഹമ്മദ് നിലവിൽ അമേരിക്കയിൽ പ്രവാസജീവിതം നയിക്കുകയാണ്. ഇവർക്ക് പുറമെ അന്നത്തെ ഭരണത്തിൽ നിർണായക സ്വാധീനമുണ്ടായിരുന്ന മറ്റ് രണ്ട് പ്രമുഖ സൈനിക ഉദ്യോഗസ്ഥരും വിദേശത്താണ്.
2008ലെ തിരഞ്ഞെടുപ്പിന് ശേഷം ജാതിയ പാർട്ടിയിൽ ചേർന്ന ചൗധരി എം.പിയായും ആസ്‌ട്രേലിയയിലെ ബംഗ്ലാദേശ് ഹൈക്കമീഷണറായും പ്രവർത്തിച്ചിട്ടുണ്ട്. മുൻ ഇടക്കാല സർക്കാരിന്‍റെ കാലത്ത് ഇദ്ദേഹത്തിന്‍റെ സ്വത്തുവകകൾ കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടിരുന്നു. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് നിരോധിക്കപ്പെട്ട അവാമി ലീഗിന്‍റെ സഖ്യകക്ഷിയായിരുന്നു ജാതിയ പാർട്ടി എന്നത് വിഷയത്തിന്‍റെ രാഷ്ട്രീയ ഗൗരവം വർധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.