ഒരു ഹോളിവുഡ് സിനിമയെ വെല്ലുന്ന തരത്തിലുള്ള കബളിപ്പിക്കലിന്റെയും സുരക്ഷാവീഴ്ചയുടെയും ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ കാനഡയിൽ നിന്നും പുറത്തുവരുന്നത്. കാനഡയിലെ പ്രമുഖ വിമാനക്കമ്പനിയായ എയർ കാനഡയിൽ പൈലറ്റായിരുന്ന ജിയോഫ്രി വാൾ എന്ന വ്യക്തിയാണ് യഥാർത്ഥ ലൈസൻസില്ലാതെ നീണ്ട 17 വർഷക്കാലം വൻ യാത്രാവിമാനങ്ങൾ പറത്തിയത്. ആഭ്യന്തര-അന്തർദേശീയ സർവീസുകളിലായി 900-ത്തിലധികം വിമാനങ്ങളാണ് ഇയാൾ യാതൊരുവിധ നിയമാനുസൃത ലൈസൻസുമില്ലാതെ നിയന്ത്രിച്ചത്. ഒടുവിൽ കനേഡിയൻ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തതോടെയാണ് ഈ വൻ തട്ടിപ്പ് പുറംലോകമറിഞ്ഞത്.
അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, 2009 മുതൽ 2025 വരെയുള്ള കാലയളവിലാണ് ജിയോഫ്രി വാൾ ഈ നിയമലംഘനം നടത്തിയത്. വിമാനക്കമ്പനിയെയും വ്യോമയാന മേഖലയിലെ നിയന്ത്രണ ബോർഡുകളെയും ഒരേപോലെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ ജോലിയിൽ തുടർന്നത്. എയർ കാനഡയിൽ പൈലറ്റായി ചാർജെടുത്ത ഇയാൾ ബോയിങ് 767, 777, 787 തുടങ്ങിയ കൂറ്റൻ വിമാനങ്ങളാണ് പറത്തിയിരുന്നത്. ഇത്രയും വർഷത്തെ സേവനത്തിനിടയിൽ ഏകദേശം 30 ലക്ഷം കനേഡിയൻ ഡോളറാണ് (ഏകദേശം 18 കോടിയിലധികം ഇന്ത്യൻ രൂപ) ഇയാൾ ശമ്പളമായി മാത്രം കൈപ്പറ്റിയത്. ഈ സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച പൊലീസ് ഉദ്യോഗസ്ഥർ ഇതൊരു സിനിമാക്കഥ പോലെ വിശ്വസിക്കാൻ പ്രയാസമുള്ള ഒന്നാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.
ഒരു കൊമേഴ്‌സ്യൽ പൈലറ്റ് എന്ന നിലയിൽ എയർ കാനഡയിൽ 27 വർഷത്തെ നീണ്ട കരിയർ ജിയോഫ്രിക്ക് ഉണ്ടായിരുന്നു എന്നത് ശരിയാണ്. എന്നാൽ, 2009-ൽ ഇയാൾക്ക് വിമാനത്തിന്റെ പ്രധാന ക്യാപ്റ്റനായി പ്രൊമോഷൻ ലഭിച്ചു. ഒരു വിമാനത്തിന്റെ ക്യാപ്റ്റനാകാൻ നിർബന്ധമായും വേണ്ട 'എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസ്' നേടാനോ, അതിനായുള്ള കഠിനമായ പരീക്ഷകൾ പൂർത്തിയാക്കാനോ ഇയാൾ തയാറായിരുന്നില്ല. ഒരു ജനറൽ ഫിസിഷ്യൻ പദവിയുള്ള ഡോക്ടർ ആവശ്യമായ യോഗ്യതകളില്ലാതെ തലച്ചോറിന്റെ സർജറി ചെയ്യുന്നത് പോലെയാണ് ഈ പ്രവർത്തിയെന്നാണ് പൊലീസ് വിശേഷിപ്പിച്ചത്. 2025-ൽ കമ്പനിയിൽ നടന്ന സാധാരണ രേഖാപരിശോധനക്കിടയിലാണ് ഈ ക്രമക്കേട് അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്.
ഈ വിവരം പുറത്തുവന്ന ഉടൻ തന്നെ പൈലറ്റിനെ ജോലിയിൽ നിന്നും മാറ്റിയതായി എയർ കാനഡ അറിയിച്ചു. എന്നാൽ, ഇത്രയും വർഷം ഇയാൾ വിമാനം പറത്തിയിട്ടും യാത്രക്കാരുടെ സുരക്ഷക്ക് യാതൊരുവിധ ഭീഷണിയും ഉണ്ടായിട്ടില്ലെന്നും കമ്പനി അവകാശപ്പെടുന്നു. എയർ കാനഡയിലെ പൈലറ്റുമാർക്ക് ഓരോ ആറുമാസത്തിലും കൃത്യമായ പരിശീലനങ്ങളും 12 മാസത്തിലൊരിക്കൽ സർക്കാർ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പ്രാക്ടിക്കൽ ഫ്ലൈറ്റ് ചെക്കുകളും ഉണ്ടാകാറുണ്ട്. ഇതിലെല്ലാം ജിയോഫ്രി വിജയിച്ചിരുന്നതിനാലാണ് സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാകാതിരുന്നതെന്നാണ് കമ്പനിയുടെ വാദം. എങ്കിലും, കൃത്യമായ ലൈസൻസ് എന്നത് വ്യോമയാന മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായതിനാൽ ഈ വീഴ്ചയെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കമ്പനി വ്യക്തമാക്കി.
ഈ തട്ടിപ്പ് വിവരങ്ങൾ പുറത്തുവരുന്നതിന് തൊട്ടുമുൻപ് 2025-ൽ ജിയോഫ്രി സർവീസിൽ നിന്നും വിരമിച്ചിരുന്നു. നിലവിൽ കനേഡിയൻ ഗവൺമെന്റിന്റെ ഗതാഗത വകുപ്പ് ഇയാൾക്കെതിരെ വലിയ തുക പിഴ ചുമത്തിയിട്ടുണ്ട്. ഇതിന് പുറമെ കടുത്ത വഞ്ചന, വ്യാജരേഖ ചമക്കൽ ഉൾപ്പെടെ ഏഴോളം ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളാണ് ഇയാൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.