കാഠ്മണ്ഡു: നേപ്പാളിൽ തിബത്ത് അതിർത്തിക്കു സമീപം വൻ മിന്നൽ പ്രളയം. റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ ഒൻപത് പേർ മരിച്ചു. നിരവധി പേരെ കാണാതായി. ഗ്രാമങ്ങളടക്കം വെള്ളത്തിൽ ഒലിച്ചുപോവുകയും കനത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ഭോതെ കോശി നദിയിലുണ്ടായ വെള്ളപ്പൊക്കം തിമുരെ, സ്യാപ്രു ബെസി, തിബത്തിലെ ഗ്യോറോങ് അതിർത്തി എന്നീ പ്രദേശങ്ങളെ പൂർണമായി ബാധിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് നേപ്പാളിലും അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ ബീഹാറിലും അതീവ ജാഗ്രത നിർദ്ദേശം നൽകി.
പ്രസിദ്ധമായ ഫ്രണ്ട്ഷിപ്പ് പാലം ഉൾപ്പെടെയുള്ളവ തകർന്നു, 430 മെഗാവാട്ട് വൈദ്യുതി ഉത്പാദനം തടസ്സപ്പെട്ടിട്ടുണ്ട്. സൈന്യവും പൊലീസും രംഗത്തുണ്ടെങ്കിലും വെള്ളപ്പൊക്കം കാരണം ഹെലികോപ്റ്ററുകൾക്ക് ഇറങ്ങാൻ സാധിച്ചിട്ടില്ല.
കനത്ത മഴയെത്തുടർന്നല്ല പ്രളയമെന്നും, ഗ്ലേഷ്യൽ ലേക്ക് ഔട്ട്ബസ്റ്റ് ഫ്ലഡ് അല്ലെങ്കിൽ തിബത്ത് ഭാഗത്തുണ്ടായ മേഘവിസ്ഫോടനമാകാം കാരണമെന്നും അധികൃതർ സംശയിക്കുന്നു. തിബത്തിലെ ഗ്യോറോങ് കൗണ്ടിയിലുണ്ടായ മണ്ണിടിച്ചിലിലും ആളപായവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ത്രിശൂലി നദീതീരത്തുള്ള നൂവകോട്ട്, ധാഡിങ്, ഗോർഖ, ചിത്വാൻ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. നദീതീരങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷ അഭ്യർഥിച്ചു. ഇന്ത്യയിൽ ബീഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നു. രക്ഷാപ്രവർത്തനങ്ങളും നിരീക്ഷണവും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.