ബെയ്ജിങ്: ലോകത്ത് ആദ്യമായി കോവിഡ്-19 ബാധ സ്ഥിരീകരിച്ച ചൈനയിൽ നീണ്ട ഇടവേളക്കു ശേഷം വീണ്ടും കോവിഡ് മരണം. അടുത്തിടെ കോവിഡ് പിടിമുറുക്കിയ വടക്കൻ മേഖലയിലെ ഹെബി പട്ടണത്തിലാണ് സംഭവം. ഇതോടെ, രണ്ടു കോടി ജനസംഖ്യയുള്ള മേഖല വീണ്ടും ലോക്ഡൗണിലായി.
10 മാസങ്ങൾക്കിടെ ആദ്യമായി ചൈനയുടെ വിവിധ മേഖലകളിൽ കോവിഡ് പിടിമുറുക്കുകയാണ്. സംഭവം അന്വേഷിക്കാനായി ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികൾ അടുത്ത ദിവസം ചൈനയിലെത്തും.
തുടക്കം പിഴച്ചെങ്കിലും പിന്നീട് ശക്തമായ നടപടികൾ വഴി രോഗത്തെ വരുതിയിൽ നിർത്തിയ ചൈനയിൽ വ്യാഴാഴ്ച പുതുതായി റിപ്പോർട്ട് 138 കേസുകൾ മാത്രമാണ്. അതും കഴിഞ്ഞ മാർച്ച് മാസത്തിനു ശേഷം ഏറ്റവും ഉയർന്ന കണക്ക്.
തലസ്ഥാന നഗരമായ ബെയ്ജിങ്ങിനോട് ചേർന്നുനിൽക്കുന്ന ഹെബിയിലെ പുതിയ രോഗവ്യാപനം കൂടുതൽ ഇടങ്ങളെ മുനയിലാക്കിയിട്ടുണ്ട്. രോഗസാധ്യത കണക്കിലെടുത്ത് സ്കൂളുകൾ, കടകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന വ്യാപിപ്പിച്ചതിന് പുറമെ പുതിയ ഫീൽഡ് ആശുപത്രികളും സ്ഥാപിക്കുന്നുണ്ട്.
രാജ്യം മുഴുക്കെ 885 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
ചൈനയിൽ 82,324 പേർ മൊത്തം രോഗികളായപ്പോൾ മരണം 4,635 ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.