ലെയ്സെസ്റ്റർ: മകന്‍റെ പൂർണ സംരക്ഷണം നഷ്ടപ്പെട്ടതിന് പിന്നാലെ പിതാവിനെയും അഞ്ച് വയസായ മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇംഗ്ലണ്ടിലെ ലെയ്സെസ്റ്ററിലാണ് സംഭവം. പിതാവ് ലീ ബോററ്റ് (41), മകൻ ടിമ്മി എന്നിവരെയാണ് തിങ്കളാഴ്ച വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
ലീയും ഭാര്യ വെറോണിക്കയും രണ്ട് വർഷത്തോളമായി അകന്ന് താമസിക്കുകയായിരുന്നു. മകൻ ടിമ്മി ലീയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം മകന്‍റെ പൂർണ സംരക്ഷണം വെറോണിക്കക്ക് നൽകികൊണ്ടുള്ള കോടതി ഉത്തരവ് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്.
കോടതി നിർദേശിച്ച പ്രകാരം മകനെ തിരികെ നൽകേണ്ട സമയം കഴിഞ്ഞിട്ടും ലീയെ കാണാതിരുന്നതോടെ വെറോണിക്ക ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴായിരുന്നു ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരും കൊല്ലപ്പെട്ട ദിവസം വൈകുന്നേരം ടിമ്മി സന്തോഷത്തോടെ നിലവിളിക്കുന്ന ശബ്ദം കേട്ടിരുന്നുവെന്ന് അയൽവാസിയായ കരോൾ പോട്ടർ പറഞ്ഞു. അമ്മ വന്നതിന്‍റെ സന്തോഷമാകാമെന്ന് കരുതിയെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചില്ലെന്നും വെറോണിക്ക കാമുകനൊപ്പം ജീവിക്കാൻ തീരുമാനിച്ചതോടെയാണ് ടിമ്മി പിതാവ് ലീയ്ക്കൊപ്പം താമസമാക്കിയത്. അടുത്തിടെ തനിക്ക് മകന്‍റെ പൂർണ സംരക്ഷണം ലഭിച്ചതായി വെറോണിക്ക പറഞ്ഞിരുന്നുവെന്നും കരോൾ കൂട്ടിച്ചേർത്തു.
സംഭവത്തിൽ ലെയ്സെസ്റ്റർ പൊലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടതായി കരുതുന്നില്ലെന്നും കൂടുതൽ വിവരങ്ങൾ പങ്കുവെക്കാനാകില്ലെന്നും പൊലീസ് അറിയിച്ചതായി ഡെയ്‍ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.