പ്രതീകാത്മക ചിത്രം
കുടുംബ സന്ദർശനം; മാതാപിതാക്കളുടെ വിസയിൽ ആശങ്ക..!
കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുംബ സന്ദർശന വിസ ലഭിക്കാൻ മാതാപിതാക്കൾക്ക് പ്രായപരിധിയുണ്ടോ? ചില അപേക്ഷകളിൽ വിസ അനുമതി തള്ളിയതോടെ പ്രവാസികൾക്കിടയിൽ വ്യാപകമായ ചോദ്യമാണ് ഇപ്പോളിത്. 60 വയസ്സിനു മുകളിലുള്ള മാതാപിതാക്കൾക്കുള്ള ചില വിസ അപേക്ഷ നിരസിക്കപ്പെടുന്നുവെന്നതാണ് ഇതിന് കാരണമായി ചൂണ്ടികാണിക്കുന്നത്. എന്നാൽ കുവൈത്തിൽ കുടുംബ സന്ദർശന വിസയിൽ മാതാപിതാക്കൾക്ക് പ്രായപരിധിയില്ല.
ഏതൊരാൾക്കും രക്ഷിതാക്കളെ കൊണ്ടുവരാൻ വിസക്ക് അപേക്ഷിക്കാം. വിസ നിരസിക്കുന്നതായി ഔദ്യോഗിക അറിയിപ്പുകളും നിലവിലില്ല. 60 വയസ്സിന് മുകളിലുള്ള മാതാപിതാക്കൾക്കുള്ള വിസ അപേക്ഷ നിരസിക്കപ്പെടുന്നത് മറ്റു പ്രായോഗിക കാരണങ്ങളാലാകാം. ഇത് പലപ്പോഴും യോഗ്യത, ഡോക്യുമെന്റേഷൻ, നടപടിക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ്. പ്രായമുള്ള രക്ഷിതാക്കൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്ന സന്ദർഭങ്ങളിൽ അധികാരികൾ മെഡിക്കൽ റിപ്പോർട്ട് ആവശ്യപ്പെട്ടേക്കാം.
ഇവയുടെ അഭാവത്തിൽ വിസ അപേക്ഷയിൽ അംഗീകാരം വൈകിപ്പിക്കുകയോ തടയുകയോ ചെയ്തേക്കാം. ഇവർക്കും ക്രിമിനൽ റെക്കോർഡുള്ള സ്പോൺസർമാർക്കോ അപേക്ഷകർക്കോ വിസ നിരസിക്കൽ നേരിടേണ്ടിവരും. ആഭ്യന്തരമന്ത്രാലയം ഡാറ്റാബേസിൽ സ്പോൺസർമാർക്ക് വായ്പകളും നിയമലംഘനങ്ങളും ഉള്ളതും തടസ്സമാകും. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ പലരുടെയും കൃത്യമായ അപേക്ഷ തള്ളിയതായും മലയാളികൾ അടക്കമുള്ളവർ ചൂണ്ടിക്കാട്ടി. എന്നാൽ, ചിലർക്ക് ഈ ദിവസങ്ങളിൽ വിസ ലഭിച്ചിട്ടുമുണ്ട്.
വിസ നിഷേധിക്കാനുള്ള കാരണങ്ങൾ
- അപൂർണമായതോ തെറ്റായതോ ആയ രേഖകൾ
- ബന്ധം തെളിയിക്കാനാകാത്ത ജനന സർട്ടിഫിക്കറ്റ്, കുടുംബ രജിസ്ട്രി.
- കാലഹരണപ്പെട്ടതോ കാലഹരണപ്പെടാൻ പോകുന്നതോ ആയ പാസ്പോർട്ട് (കുറഞ്ഞത് ആറു മാസം സാധുതയുള്ളതായിരിക്കണം).
- മുൻ വിസ അല്ലെങ്കിൽ ഇമിഗ്രേഷൻ ലംഘനങ്ങൾ
- മുൻകാലങ്ങളിൽ റെസിഡൻസി അല്ലെങ്കിൽ വർക്ക് പെർമിറ്റ് നിയമങ്ങൾ ലംഘിച്ചത്.
- മാതാപിതാക്കൾക്കോ സ്പോൺസർക്കോ കുവൈത്തിൽ നിയമപരമായ കേസുകൾ
- ഓൺലൈൻ അപേക്ഷയിലെ പിശകുകൾ
- കുവൈത്ത് വിസ പോർട്ടലിൽ തെറ്റായ വിവരങ്ങൾ നൽകൽ
- തെറ്റായ ഫോർമാറ്റിൽ ഡോക്യുമെന്റുകൾ അപ്ലോഡ് ചെയ്യൽ
- ഔദ്യോഗിക ഇ-വിസ പ്ലാറ്റ്ഫോമിന് പകരം അനൗദ്യോഗിക ചാനലുകൾ ഉപയോഗിക്കൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.