മഡ്രിഡ്: ഭരണകൂടങ്ങൾ കിണഞ്ഞു ശ്രമിച്ചിട്ടും കുത്തനെ ഉയർന്ന് കോവിഡ് മരണം. ലോ ക വ്യാപകമായി മരണം അരലക്ഷം പിന്നിട്ടതിനൊപ്പം രോഗികളുടെ എണ്ണം 10 ലക്ഷത്തിലുമെത്തി. ല ോകജനസംഖ്യയുടെ പകുതിയായ 390 കോടി ജനങ്ങൾ ലോക്ഡൗണിലായിട്ടും മരണസംഖ്യ പിടിച്ചു കെട്ടാനാവാത്തത് കടുത്ത ആശങ്കയുണർത്തുന്നുണ്ട്. അഞ്ചു ലക്ഷത്തിലേറെ രോഗികളുള്ള യൂറോപ്പിനാണ് നിലവിൽ ഭീതി കൂടുതൽ. സ്പെയിനിനും ഇറ്റലിക്കും പുറമെ ഫ്രാൻസ്, യു.കെ, നെതർലൻഡ്സ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലും സ്ഥിതി അതി ഗുരുതരമാണ്.
അമേരിക്കയിൽ 85 ശതമാനം ജനങ്ങളും കടുത്ത നിയന്ത്രണങ്ങളിലായിട്ടും ദിവസവും മരിക്കുന്നവരുടെ സംഖ്യ നാലക്കത്തിനരികെെയത്തി. ബുധനാഴ്ച മാത്രം 884 മരണം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യത്ത് മൊത്തം മരണസംഖ്യ 5,000 പിന്നിട്ടു. രണ്ടേകാൽ ലക്ഷത്തിലേറെയാണ് കോവിഡ് ബാധിതർ. ആറാഴ്ചമാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞും വൈറസ് ബാധയെ തുടർന്ന് മരിച്ചവരിൽപെടും. രാജ്യത്ത് ഒരു കോടി പേരാണ് രണ്ടാഴ്ചക്കിടെ തൊഴിലില്ലാ വേതനത്തിന് അപേക്ഷ നൽകിയത്. വൈറസിെൻറ വിളയാട്ട ഭൂമിയായി മാറിയ ന്യൂയോർക് നഗരത്തിൽമാത്രം അരലക്ഷം പേർക്കാണ് രോഗബാധ. മരണം 1,300ഉം. രാജ്യത്ത് രണ്ടര ലക്ഷത്തോളം പേർ കോവിഡ് ബാധിച്ച് മരിക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
സ്പെയിനിലാകട്ടെ, കഴിഞ്ഞ ദിവസം 950 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ദിവസങ്ങൾക്കുള്ളിൽ ഇറ്റലിയെയും കടന്ന് ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണം സംഭവിക്കുന്ന രാജ്യമായി സ്പെയിൻ മാറുമെന്ന ആശങ്ക ശക്തം. ലോകത്ത് ആദ്യമായാണ് ഒരു രാജ്യത്ത് ഇത്രയേറെ പേർ ഒരു ദിവസം മരിക്കുന്നത്. ഇറ്റലിയിൽ 13,000ൽ കൂടുതലാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ. ലോക്ഡൗൺ മൂന്നാം വാരത്തിലേക്ക് കടക്കുന്ന സ്പെയിനിൽ 1,10,238 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തിെൻറ മൂന്നിൽ രണ്ടു മേഖലകളിലെയും ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗങ്ങൾ പരമാവധി രോഗികളുമായി നിറഞ്ഞ അവസ്ഥയിലാണ്. തലസ്ഥാന നഗരമായ മഡ്രിഡിലുൾെപ്പടെ മുൻനിര ആശുപത്രികളിൽ ഗുരുതരാവസ്ഥയിലുള്ള രോഗികൾ ഇടനാഴികളിൽ കഴിയേണ്ടിവരുന്നതിെൻറ ദൈന്യതയേറിയ ചിത്രം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മഡ്രിഡിൽമാത്രം ഇതുവരെ 3,865 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് -രോഗികൾ 30,000ത്തിലേറെയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.