പ്രതീകാത്മക ചിത്രം
വാഷിംങ്ടൺ /ബാങ്കോക്ക്: ഹുർമുസ് കടലിടുക്കിലെ സൈനിക ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന അമേരിക്കൻ നാവികസേനാംഗത്തിന് തായ്‌ലൻഡിൽ വെച്ച് കുരങ്ങിന്റെ ആക്രമണത്തിൽ പരിക്ക്. 'യു.എസ്.എസ്. ചീഫ്' എന്ന മൈൻ സ്വീപ്പർ കപ്പലിലെ നാവികനാണ് ആക്രമണത്തിന് ഇരയായത്. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി ജപ്പാനിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി.
വെളളിയാഴ്ച കപ്പൽ തായ്‌ലൻഡിലെ ഫുക്കറ്റിൽ എത്തിയപ്പോഴാണ് നാവികനെ ഒരു കുരങ്ങ് മാന്തി പരിക്കേൽപ്പിച്ചത്. ഫുക്കറ്റിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കാണപ്പെടുന്ന 'മക്കാക്' വർഗ്ഗത്തിൽപ്പെട്ട കുരങ്ങാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.
നാവികന് ഏറ്റ മുറിവ് അത്ര ഗുരുതരമല്ലെങ്കിലും കുരങ്ങുകളിൽ നിന്ന് പകരാൻ സാധ്യതയുള്ള ഹെർപ്പസ് ബി എന്ന മാരക വൈറസ് ബാധയെ ഭയന്നാണ് അദ്ദേഹത്തെ അടിയന്തരമായി ചികിത്സക്കായി മാറ്റിയത്. കുരങ്ങുകളുടെ ഉമിനീർ വഴിയോ മാന്തുമ്പോഴോ പകരുന്ന ഈ വൈറസ് മനുഷ്യന്റെ നാഡീവ്യവസ്ഥയെ ബാധിക്കുകയും കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം സംഭവിക്കുകയും ചെയ്യാം. നിലവിൽ നാവികനെ ജപ്പാനിലെ സാസെബോയിലുള്ള യു.എസ് 7 ഫ്ലീറ്റ് ബേസിലേക്ക് മാറ്റിയിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്ന് നാവികസേന വക്താക്കൾ പിന്നീട് അറിയിച്ചു.
യു.എസും ഇസ്രായേലും തമ്മിലുള്ള സംഘർഷത്തിനിടയിൽ ഹുർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യാൻ ചുമതലപ്പെടുത്തിന്റെ ഭാഗമായാണ് യു.എസ്.എസ് ചീഫ് നങ്കൂരമിട്ടിരിക്കുന്നത്. ദൗത്യത്തിനിടയിൽ അപ്രതീക്ഷിതമായി ഉണ്ടായ ഈ സംഭവം നാവികസേനയെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്.
ഹുർമുസ് കടലിടുക്കിലെ മൈൻ നീക്കം ചെയ്യാനുള്ള ദൗത്യത്തെ ഇത് ബാധിക്കില്ലെന്ന് അമേരിക്കൻ നാവികസേന വ്യക്തമാക്കി. നിശ്ചയിച്ച പ്രകാരം തന്നെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.