പാരിസ്: 2017 ഏപ്രിലില്‍ നടക്കുന്ന ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍, ഫ്രാങ്സ്വ ഫിലന്‍ വലതുപക്ഷ പാര്‍ട്ടിയായ റിപ്പബ്ളിക്കന്‍സിന്‍െറ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടു. യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് മാതൃകയില്‍ നടന്ന പ്രൈമറി തെരഞ്ഞെടുപ്പില്‍, 95 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍, 66.5 ശതമാനം പേരുടെ പിന്തുണ നേടി ഫിലന്‍ പാര്‍ട്ടിയിലെ ആധിപത്യം വ്യക്തമാക്കി.
മിതവാദിയെന്ന് അറിയപ്പെടുന്ന അലന്‍ യൂപ്പെയാണ് ഫിലന്‍ തറപ്പറ്റിച്ചത്.
ജനുവരിയില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രൈമറി പൂര്‍ത്തിയായാല്‍ ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാവും.
സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഭരണം ദൈന്യത നിറഞ്ഞതായിരുന്നുവെന്നും ശക്തമായ നടപടി ആവശ്യമായതിനാലാണ് പാര്‍ട്ടി അംഗങ്ങള്‍ തന്നെ തെരഞ്ഞെടുത്തതെന്നും ഫിലന്‍ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷമായി ഫ്രാന്‍സ് അപമാനിക്കപ്പെടുകയായിരുന്നുവെന്നും നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാന്‍ ജനം ആഗ്രഹിക്കുന്നതിന്‍െറ തെളിവാണ് തന്‍െറ ജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖ സ്ഥാനാര്‍ഥിയായ മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് നികളസ് സാര്‍കോസി പ്രൈമറിയുടെ ആദ്യ റൗണ്ടില്‍തന്നെ പുറത്തായിരുന്നു.
കത്തോലിക്ക പാരമ്പര്യവാദിയായി അറിയപ്പെടുന്ന ഫിലന്‍, എന്നും തീവ്രവലതുപക്ഷ താല്‍പര്യങ്ങള്‍ക്കൊപ്പം നിന്നയാളാണ്. ഇസ്ലാമിനും ഭീകരവാദത്തിനുമെതിരെ തീവ്രനിലപാടുകള്‍ സ്വീകരിക്കണമെന്ന പക്ഷക്കാരനായ അദ്ദേഹം, ഫ്രാന്‍സ് ഒരു ബഹുസ്വര രാഷ്ട്രമല്ളെന്നും അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.