ഡെന്‍മാര്‍ക്കില്‍ അഭയാര്‍ഥികളെ ‘കൊള്ളയടിച്ച്’ പുതിയ നിയമം

കോപന്‍ഹേഗന്‍: യുദ്ധഭൂമികളില്‍നിന്ന് ഓടിയത്തെുന്നവരുടെ വശമുള്ള വിലപിടിച്ചതെല്ലാം അഭയം നല്‍കുന്നുവെന്ന പേരില്‍ ‘കൊള്ളയടിക്കാന്‍’ അനുവദിച്ച് ഡെന്‍മാര്‍ക്കില്‍ പുതിയ നിയമം. രേഖകള്‍ ശരിയാക്കാനായി ഹാജരാകുന്ന സമയത്ത് ഇവര്‍ക്കൊപ്പമുള്ള വിലപിടിച്ച വസ്തുക്കള്‍ കണ്ടുകെട്ടാന്‍ വ്യവസ്ഥചെയ്യുന്ന നിയമം ചൊവ്വാഴ്ചയാണ് പാര്‍ലമെന്‍റ് അംഗീകരിച്ചത്.
അഭയാര്‍ഥി കേന്ദ്രങ്ങളില്‍ ഹാജരാകുന്നവര്‍ എന്തൊക്കെ കൈവശമുണ്ടെന്ന് അറിയിക്കണം. പറയുന്നത് ശരിയെന്ന് ഉറപ്പുവരുത്താന്‍ പൊലീസിന് ബാഗുകള്‍ പരിശോധിക്കാം. 1,450 ഡോളറില്‍ താഴെ വിലയുള്ള സമ്പാദ്യം മാത്രമാകും തിരികെ നല്‍കുക. വിവാഹ മോതിരം കണ്ടുകെട്ടില്ല.
ബന്ധുക്കളില്ലാതെ എത്തുന്നവരുടെ കുടുംബത്തിന് മൂന്നു വര്‍ഷം കഴിയാതെ ഇവര്‍ക്കൊപ്പം ചേരാന്‍ അനുവദിക്കില്ളെന്നും വ്യവസ്ഥയുണ്ട്.
നിലവില്‍ ഒരു വര്‍ഷം കഴിയുന്നതോടെ ബന്ധുക്കളെ കൊണ്ടുവരാന്‍ അപേക്ഷ നല്‍കാനാവും.
ഹോളോകോസ്റ്റ് കാലത്ത് പിടിയിലാകുന്ന ജൂതരില്‍നിന്ന് നാസികള്‍ സമ്പാദ്യം കൊള്ളയടിക്കുന്നതിന് സമാനമാണ് ഡെന്‍മാര്‍ക്കിലെ നിയമമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തി. മൗലികാവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണിതെന്ന് കൗണ്‍സില്‍ ഓഫ് യൂറോപ്പ് എന്ന സംഘടനയും ആരോപിച്ചു. എന്നാല്‍, അഭയാര്‍ഥികള്‍ക്ക് ഭക്ഷണവും താമസവും നല്‍കുന്നതിന് പകരമാണ് ഇവ ഏറ്റെടുക്കുന്നതെന്നും രാജ്യാന്തര ചട്ടങ്ങള്‍ പാലിച്ചാണ് ഇവ തയാറാക്കിയതെന്നും സര്‍ക്കാര്‍ പറയുന്നു.
ഫെബ്രുവരിയോടെ നിയമം നടപ്പില്‍വരും. കണ്ടുകെട്ടുന്ന തുക ഇവരുടെ ഭക്ഷണം, താമസം എന്നിവക്കായി വിനിയോഗിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.