നികുതി വെട്ടിപ്പ് ആപ്പ്ള്‍ കമ്പനിക്ക് 1300 കോടി യൂറോ പിഴ

ഡബ്ളിന്‍: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ബഹുരാഷ്ട്ര ഇലക്ട്രോണിക് കമ്പനിയായ ആപ്പ്ളിന് യൂറോപ്യന്‍ കമീഷന്‍ 1300 കോടി യൂറോ പിഴ ചുമത്തി. ആപ്പ്ളിന്‍െറ അയര്‍ലന്‍ഡിലെ ശാഖക്കാണ് പിഴ ചുമത്തിയത്. ആപ്പ്ളിന് നികുതിയില്‍ വന്‍ ഇളവു നല്‍കി യൂറോപ്യന്‍ യൂനിയന്‍ ചട്ടങ്ങള്‍ കാറ്റില്‍പറത്താന്‍ ഐറിഷ് അധികൃതര്‍ കൂട്ടുനിന്നതായും ആരോപമുണ്ട്. ഇത്തരം ആരോപണങ്ങളുടെ വെളിച്ചത്തില്‍ മൂന്നു വര്‍ഷമായി ആപ്പ്ളിന്‍െറ ഇടപാടുകള്‍ അന്വേഷിച്ചുവരുകയായിരുന്നു യൂറോപ്യന്‍ കമീഷന്‍.

അതേസമയം, യൂറോപ്യന്‍ കമീഷന്‍െറ അന്വേഷണം സ്ഥാപിത താല്‍പര്യത്തോടെ ഉള്ളതാണെന്ന് ആപ്പ്ള്‍ ചീഫ് എക്സിക്യൂട്ടിവ് ടിം കുക്ക് കുറ്റപ്പെടുത്തി. കോടികളുടെ ലാഭം നേടുന്ന ആപ്പ്ളിന് തുച്ഛമായ നാലു ശതമാനം നികുതി മാത്രമാണ് ഐറിഷ് അധികൃതര്‍ ചുമത്തിയത്. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 20 ശതമാനം വരെ നികുതി ഈടാക്കുന്ന യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ഇത്തരമൊരു ഇളവിനു പിന്നില്‍ ദുരൂഹത നിലനില്‍ക്കുന്നതായും സൂചനയുണ്ട്. ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ ഐറിഷ് അധികൃതര്‍ക്കും ആപ്പ്ളിനും അവകാശമുണ്ടായിരിക്കും.

അതേസമയം, പിഴ ചുമത്താനുള്ള തീരുമാനം അസ്വാസ്ഥ്യം ഉളവാക്കുന്നതായി അമേരിക്കന്‍ ട്രഷറി വകുപ്പ് അറിയിച്ചു. സര്‍ക്കാറിന് അതീതമായ നികുതി കേന്ദ്രമായി യൂറോപ്യന്‍ കമീഷന്‍ മാറിയിരിക്കുകയാണെന്നും ട്രഷറി വകുപ്പ് കുറ്റപ്പെടുത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.