ഇസ്രായേൽ കൈവശപ്പെടുത്തിയ വെസ്റ്റ് ബാങ്ക്

ഫലസ്തീനിലെ ചരിത്രഭൂമികൾ പിടിച്ചെടുക്കാൻ 3.7 കോടി ഡോളർ അനുവദിച്ച് ഇസ്രായേൽ; വെസ്റ്റ് ബാങ്കിലെ 70 ലധികം സ്ഥലങ്ങളാണ് കൈയേറുന്നത്

തെൽഅവീവ്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ എഴുപതിലധികം ചരിത്ര-പുരാവസ്തു കേന്ദ്രങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതിനായി ഇസ്രായേൽ സർക്കാർ 3.7 കോടി ഡോളർ (113 ദശലക്ഷം ഷെക്കൽ) അനുവദിച്ചു. തീവ്ര വലതുപക്ഷ നിലപാടുകാരനായ ഇസ്രായേൽ ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച് ആണ് ഫണ്ട് അനുവദിച്ച വിവരം പുറത്തുവിട്ടത്.

വെസ്റ്റ് ബാങ്കിലെ ഫലസ്തീനിയൻ ചരിത്ര സ്മാരകങ്ങളിലും പുരാവസ്തു കേന്ദ്രങ്ങളിലും ഇസ്രയേലിന്റെ നിയന്ത്രണം ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇസ്രായേൽ സർക്കാർ സ്റ്റിയറിങ് കമ്മിറ്റി പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം നൽകി. വെസ്റ്റ് ബാങ്കിലും ജോർഡൻ വാലിയിലുമുള്ള പുരാവസ്തു കേന്ദ്രങ്ങൾ പിടിച്ചെടുക്കാനായി മെയ് മാസത്തിൽ പ്രഖ്യാപിച്ച 8.3 കോടി ഡോളറിന്റെ (250 ദശലക്ഷം ഷെക്കൽ) ബൃഹത് പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം. ഇതിന് പുറമെ, കുടിയേറ്റ മന്ത്രാലയത്തിന് 9.9 കോടി ഡോളറിന്റെ ഫണ്ട് നൽകാൻ ഇസ്രായേൽ പാർലമെന്റിന്റെ (നെസറ്റ്) ഫിനാൻസ് കമ്മിറ്റിയും അനുമതി നൽകിയിട്ടുണ്ട്.

ഈ ചരിത്ര മേഖലയിൽ സന്ദർശക കേന്ദ്രങ്ങളും ഗവേഷണ സൗകര്യങ്ങളും നിർമിച്ച്, അവയെ ജൂത പൈതൃക കേന്ദ്രങ്ങളായി മാറ്റാനാണ് ഇസ്രായേൽ പദ്ധതി ഇടുന്നത്. ഇതിലൂടെ ഭൂമിക്ക് മേലുള്ള ഫലസ്തീനിന്റെ ചരിത്രപരമായ അവകാശവാദങ്ങൾ പൂർണമായും ഇല്ലാതാക്കുകയാണ് ഇസ്രായേൽ തന്ത്രം. ലക്ഷ്യമിടുന്ന സ്ഥലങ്ങളുടെ പൂർണ ലിസ്റ്റ് പുറത്ത് വന്നിട്ടില്ലെങ്കിലും, ബെത്ലഹേമിന് സമീപമുള്ള പ്രശസ്തമായ 'സോളമൻസ് പൂൾസ്' അടക്കമുള്ള കേന്ദ്രങ്ങൾ ഇതിൽ ഉൾപെടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അന്താരാഷ്ട്ര നിയമപ്രകാരം അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഇസ്രയേലിന്റെ ഏത് തരത്തിലുള്ള കുടിയേറ്റ പ്രവർത്തികളും പൂർണമായും അനധികൃതമാണ്. 2022 മുതൽ ഇതുവരെ നൂറിലധികം അനധികൃത കുടിയേറ്റ കേന്ദ്രങ്ങൾക്കാണ് ഇസ്രായേൽ അനുമതി നൽകിയിട്ടുള്ളത്. വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ സൈന്യത്തിന്റെയും കുടിയേറ്റക്കാരുടെയും ആക്രമണങ്ങളും കുടിയൊഴിപ്പിക്കലുകളും അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഇസ്രായേൽ ഭരണകൂടത്തിന്റെ പുതിയ നീക്കം. 

Tags:    
News Summary - ഇസ്രായേൽ കൈവശപ്പെടുത്തിയ വെസ്റ്റ് ബാങ്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.