ലിസ്ബൺ: വിനോദ സഞ്ചാരിയായ ഇന്ത്യൻ യുവതി പ്രസവ ശുശ്രൂഷ ലഭിക്കാതെ മരിച്ച സംഭവത്തില്‍ പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ത്താ ടെമിഡോ രാജി വെച്ചു. 34 വയസ്സുള്ള യുവതിയാണ് മരിച്ചത്. പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീയെ ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊന്നിലേക്കു മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മാര്‍ത്താ ടെമിഡോ രാജിവെക്കുകയായിരുന്നു.
രാജ്യത്തെ അടിയന്തരമായ പ്രസവ ചികിത്സാ സംവിധാനങ്ങൾ താത്കാലികമായി നിർത്തിവെക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷവിമർശനമുയർന്ന സാഹചര്യത്തിലാണ് രാജി. അടിയന്തര പ്രസവ ചികിത്സ അവസാനിപ്പിച്ചതോടെ പ്രസവവേദനയുമായെത്തുന്ന ഗർഭിണികളെ ദൂരെയുള്ള ആശുപത്രികളിലേക്ക് മാറ്റേണ്ടി വരികയും അതിനിടെ ഇന്ത്യൻ യുവതി മരണപ്പെടുകയുമായിരുന്നു.
ഇനി ഓഫീസിൽ തുടരാനുള്ള സാഹചര്യമില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് ടെമിഡോ സ്ഥാനമൊഴിയാൻ തീരുമാനിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ലിസ്ബണിലെ പ്രധാന ആശുപത്രിയായ സാന്താ മരിയയിൽ നിയോനാറ്റോളജി വിഭാഗത്തിൽ ഒഴിവില്ലാത്തതിനെ തുടർന്ന് തലസ്ഥാനത്തെ മറ്റൊരു ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഗർഭിണിയായ സ്ത്രീ മരിച്ചിരുന്നു. ഇൗ വാർത്ത പുറത്തു വന്നതിന് തൊട്ടുപിറകെയാണ് മന്ത്രിയുടെ രാജി.
ആരോഗ്യമന്ത്രിയുടെ രാജി സ്വീകരിച്ചതായും കോവിഡിനെതിരെ വിജയകരമായ വാക്സിനേഷൻ കാമ്പെയ്‌ൻ സംഘടിപ്പിക്കുന്നതുൾപ്പെടെ ഇതുവരെയുള്ള അവരുടെ സേവനത്തിന് നന്ദി പറയുന്നതായും പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ പറഞ്ഞു.
വേനലവധിക്കാലത്ത് പ്രത്യേകിച്ച് വാരാന്ത്യങ്ങളിൽ പല ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാലാണ് അടിയന്തര പ്രസവ സേവനങ്ങൾ താത്കാലികമായി നിർത്തിവെക്കാൻ സർക്കാർ നടപടി സ്വീകരിച്ചത്.
സർക്കാറിന്റെ ഈ നടപടിമൂലം ഗർഭിണികളെ ദൂരെയുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോകേണ്ടി വരുന്നത് പലപ്പോഴും അവരുടെയും കുഞ്ഞിന്റെയും ജീവന് വരെ ഭീഷണിയുയർത്തുന്നതാണെന്ന് പ്രതിപക്ഷ പാർട്ടികളും മുനിസിപ്പാലിറ്റികളും വിമർശിച്ചു.
കഴിഞ്ഞ വർഷം വാക്സിനേഷൻ കാമ്പെയ്‌നിന്റെ വിജയത്തെ തുടർന്ന് ഏറ്റവും ജനപ്രീതിയുള്ള സർക്കാർ അംഗങ്ങളിൽ ഒരാളായിരുന്നു ടെമിഡോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.