വാഷിങ്ടൺ: കാപിറ്റോൾ അക്രമത്തിൽ പങ്കുണ്ടെന്ന യു.എസ് കോൺഗ്രസ് അന്വേഷണ സമിതിയുടെ വിലയിരുത്തലിനുപിന്നാലെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തിരിച്ചടിയായി മറ്റൊരു സംഭവം കൂടി. 2020ലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമം നടത്തിയെന്ന കേസിൽ ട്രംപിനെതിരെ കുറ്റം ചുമത്തുന്നതിന് യു.എസ് കോടതി താമസിയാതെ തുടക്കമിട്ടേക്കും.
ജോർജിയ സംസ്ഥാനത്തെ ഫലം അട്ടിമറിക്കാൻ ശ്രമിച്ചു എന്ന കേസിൽ കുറ്റം ചുമത്തുന്ന കാര്യത്തിൽ ഫുൾട്ടൺ കൗണ്ടി ഡിസ്ട്രിക്ട് അറ്റോണി ഫാനി വില്ലിസ് ജൂൺ 30ന് മുമ്പ് തീരുമാനമെടുക്കും.
ഈവർഷം ആദ്യ പകുതി തീരുമ്പോഴേക്കും ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുമെന്ന് വില്ലിസ് വ്യക്തമാക്കിയതായി ന്യൂസ്വീക്ക് റിപ്പോർട്ട് ചെയ്തു. ഒന്നരവർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ ട്രംപ് ജോ ബൈഡനോട് പരാജയപ്പെട്ടിരുന്നു. 0.23 പോയന്റിന്റെ നേരിയ മാർജിനിൽ ട്രംപ് തോറ്റ ജോർജിയ സംസ്ഥാനത്തെ ഫലം അട്ടിമറിക്കാൻ ശ്രമം നടത്തിയതായാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് അറ്റോണി വില്ലിസ് അന്വേഷണം ത്വരിതപ്പെടുത്തുകയും 400 പേരുമായി സംസാരിക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് തോൽവിക്കുപിന്നാലെ 2021 ജനുവരി ആറിനാണ് ട്രംപ് അനുകൂലികൾ യു.എസ് ഭരണ ആസ്ഥാനമായ കാപിറ്റോളിൽ അതിക്രമിച്ചുകയറിയത്. യു.എസ് ചരിത്രത്തിലെ കറുത്ത ഏടായി മാറിയ സംഭവത്തിൽ അന്വേഷണം നടത്തുന്ന കോൺഗ്രസ് സമിതിയുടെ ആദ്യ വാദംകേൾക്കലിലാണ് ട്രംപിന് പങ്കുണ്ടായിരുന്നു എന്ന വിലയിരുത്തലുണ്ടായത്. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള ട്രംപിന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് സമിതി കുറ്റപ്പെടുത്തി. 'ജനാധിപത്യം അപകടത്തിലായി' എന്നാണ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കാരൻ കൂടിയായ സമിതി അധ്യക്ഷൻ ബെന്നി തോംസൺ ഇതിനെ വിശേഷിപ്പിച്ചത്.
അതേസമയം, സമിതിയുടെ വിലയിരുത്തൽ തള്ളിയ ട്രംപ് തനിക്കെതിരായ ഗൂഢാലോചനയാണിതെന്ന് ആരോപിച്ചു. ജനുവരി ആറിലെ സംഭവം യു.എസ് ചരിത്രത്തിലെ മഹത്തായ നീക്കമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈമാസംതന്നെ സമിതിയുടെ വാദംകേൾക്കൽ തുടരുന്നുണ്ട്. അതിൽ ട്രംപിന് കൂടുതൽ തിരിച്ചടിയുണ്ടായേക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.