കൈറോ: ഗസ്സയിലെ ജനങ്ങളെ ഒഴിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് ബദലായി ഈജിപ്ത് തയാറാക്കിയ പദ്ധതി അറബ് ഉച്ചകോടിയിൽ അവതരിപ്പിച്ചു. കൈറോയിൽ ചേർന്ന അടിയന്തര അറബ് ഉച്ചകോടിയിലാണ് പദ്ധതി അവതരിപ്പിച്ചത്.
5300 കോടി ഡോളർ മുടക്കി അഞ്ചുവർഷംകൊണ്ട് ഗസ്സ പുനർനിർമിക്കുന്ന പദ്ധതിക്കാണ് ഈജിപ്ത് രൂപംനൽകിയത്. പുതിയ വീടുകളും തുറമുഖങ്ങളും വിമാനത്താവളവും ഉൾപ്പെടുന്നതാണ് പദ്ധതി. ഫലസ്തീൻ -ഇസ്രായേൽ തർക്കത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെയും നിയമങ്ങളുടെയും കാഴ്ചപ്പാടിൽ ദ്വിരാഷ്ട്ര സംവിധാനമാണ് ശാശ്വത പരിഹാരമെന്നും പദ്ധതി പറയുന്നുണ്ട്.
നിലവിലെ ഭരണകര്‍ത്താക്കളായ ഹമാസിനുപകരം അറബ്, പാശ്ചാത്യ രാജ്യങ്ങള്‍ നിയന്ത്രിക്കുന്ന ഇടക്കാല ഭരണ സംവിധാനം ഗസ്സയില്‍ കൊണ്ടുവരുമെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിനു ലഭിച്ച കരട് രേഖയില്‍ വ്യക്തമാക്കുന്നു.
സൗദി അറേബ്യ, യു.എ.ഇ, ജോര്‍ഡന്‍ തുടങ്ങിയ രാജ്യങ്ങളും ഉച്ചകോടിയിൽ പങ്കെടുത്തു. ഗസ്സയിൽ സമാധാനം പുനഃസ്ഥാപിച്ച ശേഷമായിരിക്കും പദ്ധതി നടപ്പാക്കുന്നത്.
ഫലസ്തീന്‍ ജനതയെ ഒഴിപ്പിച്ചശേഷം ഗസ്സ ഏറ്റെടുത്ത് വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്നാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.