കെയ്റോ: ഗസ്സക്ക് സഹായമെത്തിക്കാനായി ചർച്ചകൾ തുടങ്ങി ഈജിപ്ത്. യു.എസുമായും മറ്റ് ചില രാജ്യങ്ങളുമായും ഈജിപ്ത് ചർച്ച തുടങ്ങിയെന്നാണ് റിപ്പോർട്ട്. രണ്ട് ഈജിപ്ഷ്യൻ സുരക്ഷ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
റഫ അതിർത്തി വഴി ഈജിപ്തിന്റെ സിനായ് ഉപദ്വീപിൽ നിന്നും സഹായമെത്തിക്കാനാണ് നീക്കമെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈജിപ്ത് ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പ്രതികരിച്ചു. അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കിൽ മൂന്ന് ഫലസ്തീൻകാർ കൊല്ലപ്പെട്ടുവെന്നും ഒമ്പത് പേർക്ക് പരിക്കേറ്റുവെന്നും ആരോഗ്യപ്രവർത്തകർ അറിയിച്ചു. ഇസ്രായേൽ സൈനികർ നടത്തിയ ആക്രമണത്തിലാണ് സംഭവം.
നേരത്തെ ഇസ്രായേൽ ഉപരോധത്തെ തുടർന്ന് ഗസ്സയിലെ ഏക വൈദ്യുതിനിലയവും പ്രവർത്തനം നിർത്തിയിരുന്നു. ഇന്ധനക്ഷാമം രൂക്ഷമായതോടെയാണ് വൈദ്യുതിനിലയത്തിന്റെ പ്രവർത്തനം നിർത്തിവെച്ചത്. ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഗസ്സക്ക് മേൽ ഇസ്രായേൽ കടുത്ത ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഭക്ഷണവും വെള്ളവും പോലും നൽകാതെയായിരുന്നു ഇസ്രായേലിന്റെ ഉപരോധം. ഫലസ്തീന് ഇന്ധനം നൽകുന്നതും ഇസ്രായേൽ നിർത്തിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.