തെഹ്റാൻ: ഇറാന്റെ ദക്ഷിണ മേഖലയായ ഹുർമുസ്ഗാനിലുണ്ടായ വൻ ഭൂകമ്പത്തിൽ കനത്ത നാശം. റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 19 പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകർന്നു. ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം.
രണ്ടു തുടർ ചലനങ്ങളുമുണ്ടായി. ഇതിന്‍റെ പ്രകമ്പനം അയൽ രാജ്യമായ യു.എ.ഇയിലും മറ്റു ജി.സി.സി രാജ്യങ്ങളിലും അനുഭവപ്പെട്ടു. കഴിഞ്ഞ മാസം കിഴക്കൻ അഫ്ഗാനിസ്താനിലെ പക്തികയിലുണ്ടായ വൻ ഭൂചലനത്തിൽ 1,000ലേറെ പേർ മരിച്ചിരുന്നു. 2003ലാണ് ഇറാനിൽ ഇതിന് മുമ്പ് ഏറ്റവും കനത്ത ഭൂകമ്പമുണ്ടായത്. ബാമിലുണ്ടായ ഭൂചലനത്തിൽ 30,000 ലേറെ പേരാണ് അന്ന് കൊല്ലപ്പെട്ടത്.
യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലും ഇതിന്‍റെ പ്രകമ്പനം ഉണ്ടായതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തെ (എൻ.സി.എം) ഉദ്ദരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ 'വാം' റിപ്പോർട്ട് ചെയ്തു. ദുബൈ, ഷാർജ, ഉമ്മുൽഖുവൈൻ, അജ്മാൻ എന്നീ എമിറേറ്റുകളിലെ വിവിധ ഭാഗങ്ങളിൽ ഭൂചലനം ഉണ്ടായതായി അനുഭവസ്ഥർ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
യു.എ.ഇയിൽ ഒരിടത്തും ഭൂചലനം മൂലം യാതൊരു അനിഷ്ട സംഭവങ്ങളും ഉണ്ടായിട്ടില്ലെന്ന് എൻ.സി.എം വ്യക്തമാക്കി. സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, ഖത്തർ, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ ഇതേസമയം ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.