ലണ്ടൻ: ഹോങ്കോങ്ങിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന ബ്രിട്ടീഷ് എയർവേസ് വിമാനത്തിൽ (BA32) യാത്രക്കാരി മരിച്ചു. ഏകദേശം അറുപത് വയസോളം പ്രായമുള്ള സ്ത്രീയാണ് വിമാനം പറന്നുയർന്ന് ഒരു മണിക്കൂറിനുള്ളിൽ മരണപ്പെട്ടത്. എന്നാൽ വിമാനം തിരിച്ചുവിടാനോ അടിയന്തരമായി ലാൻഡിങ് നടത്താനോ തയ്യാറാകാതെ, മൃതദേഹവുമായി 13.5 മണിക്കൂർ യാത്ര തുടർന്നത് മറ്റ് യാത്രക്കാരെയും ജീവനക്കാരെയും വലിയ പ്രയാസത്തിലാക്കി.
എയർബസ് A350-1000 വിമാനം ഹോങ്കോങ്ങിൽ നിന്ന് പുറപ്പെട്ട് അധികം വൈകാതെ തന്നെ യാത്രക്കാരി കുഴഞ്ഞുവീഴുകയായിരുന്നു. മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം വിമാനത്തിന്റെ പിന്നിലെ ഗാലിയിലേക്ക് (ഭക്ഷണം സൂക്ഷിക്കുന്ന ഭാഗം) മാറ്റി. വിമാനം തിരികെ ഹോങ്കോങ്ങിലേക്ക് പോകണമെന്ന് പലരും ആവശ്യപ്പെട്ടെങ്കിലും, മരണം 'മെഡിക്കൽ എമർജൻസി' ആയി കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പൈലറ്റുമാർ യാത്ര തുടരുകയായിരുന്നു.
യാത്ര തുടർന്ന വിമാനത്തിൽ, മൃതദേഹം സൂക്ഷിച്ച ഗാലിയിലെ തറ ചൂടാകുന്ന സംവിധാനമുള്ളതായിരുന്നു (heated floor). ജീവനക്കാർ ഇത് ശ്രദ്ധിക്കാതിരുന്നത് വലിയ പാളിച്ചയായി. ഇതുമൂലം യാത്രയുടെ അവസാന മണിക്കൂറുകളിൽ വിമാനത്തിനുള്ളിൽ ശക്തമായ ദുർഗന്ധം അനുഭവപ്പെട്ടതായി യാത്രക്കാർ പരാതിപ്പെട്ടു. ഹീറ്റിങ് സംവിധാനം മൂലം മൃതദേഹത്തിൽ മാറ്റങ്ങൾ സംഭവിച്ചതാകാം ദുർഗന്ധത്തിന് കാരണമെന്ന് കരുതപ്പെടുന്നു.
അന്താരാഷ്ട്ര വ്യോമയാന നിയമങ്ങൾ (IATA) അനുസരിച്ച് ഇത്തരത്തിൽ മരണം സംഭവിച്ചാൽ മൃതദേഹം പുതപ്പ് കൊണ്ട് മൂടി മാറ്റി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റാറാണ് പതിവ്. എന്നാൽ വിമാനത്തിലെ മുഴുവൻ സീറ്റും ബുക്ക് ചെയ്ത സാഹചര്യത്തിൽ മറ്റ് സീറ്റുകളിലേക്ക് മാറ്റാനും പ്രായോഗികമായി ബുദ്ധിമുട്ടുണ്ടായിരുന്നു. ദുർഗന്ധം വിമാനത്തിൽ പടർന്നതിനാൽ യാത്രക്കാർക്കും വിമാന ജീവനക്കാർക്കും വലിയ പ്രയാസമാണ് നേരിട്ടത്. ലണ്ടനിൽ വിമാനം ലാൻഡ് ചെയ്ത ഉടൻ പൊലീസ് ബോർഡിന്ദ് നടത്തി. പരിശോധനകൾ പൂർത്തിയാകുന്നത് വരെ 331 യാത്രക്കാരെയും 45 മിനിറ്റോളം സീറ്റുകളിൽ തന്നെ ഇരുത്തി. സംഭവത്തിൽ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്നാണ് ബ്രിട്ടീഷ് എയർവേസ് നൽകുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.