ഗർഭിണിയായ യുവതിക്ക് വർക്ക് ഫ്രം ഹോം നൽകിയില്ല; കുഞ്ഞ് മരിച്ച സംഭവത്തിൽ 210.51 കോടി നഷ്ടപരിഹാരം നൽകാൻ വിധി

അമേരിക്ക: നവജാത ശിശുവിന്റെ മരണത്തെത്തുടർന്ന് അമ്മക്ക് 210.51 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് ഓഹായ്‌യോ കോടതി. ഏറെ ശ്രദ്ധ നൽകേണ്ട ഉയർന്ന അപകടസാധ്യതയുള്ള ഗർഭകാലത്ത് സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ യുവതിക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാതിനെ തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിലാണ് കമ്പനിക്ക് പിഴ.

2021 ഫെബ്രുവരിയിൽ തന്‍റെ ഗർഭകാലത്ത് മോശമായ ആരോഗ്യസ്ഥിതി മുൻനിർത്തി നേരത്തെയുള്ള പ്രസവം തടയുന്നതിനായി ജീവനക്കാരിയായ ചെൽസി വാൽഷ് മെഡിക്കൽ ട്രീറ്റ്മെന്‍റിന് വിധേയയായി. ഇതേതുടർന്ന് ജോലി കുറക്കാനും വിശ്രമിക്കാനും വർക്ക് ഫ്രം ഹോം തെരഞ്ഞെടുക്കാനും യുവതിയുടെ ഡോക്ടർമാർ നിർദേശിച്ചു. ഫെബ്രുവരി 15നാണ് യുവതി വർക്ക് ഫ്രം ഹോമിന് അഭ്യർഥിക്കുന്നത്. എന്നാൽ ജോലി ചെയ്തിരുന്ന കമ്പനിയായ ടോട്ടൽ ക്വാളിറ്റി ലോജിസ്റ്റിക്സ് (TQL) അഭ്യർഥന നിരസിക്കുകയായിരുന്നു. പകരം ഓഫിസിൽ എത്തി ജോലി ചെയ്യാനും അല്ലെങ്കിൽ ശമ്പളമില്ലാത്ത അവധി എടുക്കാനോ നിർദ്ദേശിച്ചു.

ഏകദേശം 21 ആഴ്ച ഗർഭിണിയായിരുന്ന ചെല്‍സി വാൽഷ് ഡോക്ടറുടെ ഉപദേശത്തിന് വിരുദ്ധമായി മൂന്ന് ദിവസം ഓഫിസിൽ പോയി ജോലി ചെയ്തു. ഫെബ്രുവരി 24ന് കമ്പനി വർക്ക് ഫ്രം ഹോം അംഗീകരിച്ചെങ്കിലും, അതേ ദിവസം തന്നെ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. അവർക്ക് ഒരു പെൺകുട്ടി ജനിക്കുകയും നിർഭാഗ്യവശാൽ ഏകദേശം 90 മിനിറ്റിനുശേഷം കുട്ടി മരിക്കുകയും ചെയ്തു.

വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള അഭ്യർഥന കമ്പനി നിരസിച്ചതാണ് കുട്ടിയുടെ മരണകാരണമെന്നാണ് യുവതിയുടെ അഭിഭാഷകൻ വാദിച്ചത്. 18 ആഴ്ചകള്‍ മുന്നേയാണ് കുഞ്ഞ് ജനിച്ചതെന്നും പരാതിയില്‍ പറയുന്നു. ചെല്‍സി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹാമില്‍ട്ടണ്‍ കൗണ്ടിയിലെ ജൂറി കമ്പനിക്ക് 25 മില്യണ്‍ ഡോളറാണ് പിഴയായി വിധിച്ചത്. കമ്പനി വര്‍ക്ക് ഫ്രം ഹോം നിഷേധിച്ചത് തന്നെയാണ് നവജാത ശിശുവിന്റെ മരണത്തിന് ഇടയാക്കിയതെന്ന് ജൂറി വിധിയില്‍ ചൂണ്ടിക്കാട്ടി. നവജാത ശിശുവിന്റെ മരണത്തിലെ 90 ശതമാനം ഉത്തരവാദിത്വം കമ്പനി ഏറ്റെടുക്കുമെന്ന് തീരുമാനിച്ചതിന് പിന്നാലെയാണ് അവസാന വിധിന്യായത്തിൽ 22.5മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചത്.

Tags:    
News Summary - US Company Awards Rs 210 Crore To Employee Whose Newborn Died After Work From Home Denial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.