ഹുർമുസിൽ നിർണായക പുരോഗതി; ഗതാഗത പുനഃസ്ഥാപനത്തിന് ഇറാനും ഒമാനും കരാറിൽ ഒപ്പുവെക്കും
തെഹ്റാൻ/ മസ്‌കത്ത്: ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ഒമാനും ഇറാനും സംയുക്തമായി നടത്തുന്ന നീക്കങ്ങളിൽ നിർണായക വഴിത്തിരിവ്. ഹുർമുസിൽ സംയുക്ത കപ്പൽ പാത സ്ഥാപിക്കുന്നതിനുള്ള കരാറിൽ തിങ്കളാഴ്ച ഇറാനും ഒമാനും ഒപ്പുവെക്കും. ഒമാൻ തലസ്ഥാനമായ മസ്കത്തിൽ നടക്കുന്ന യോഗത്തിൽ ഗൾഫ് രാജ്യങ്ങളുടെയും ഇറാഖിന്റെയും വിദേശകാര്യമന്ത്രിമാർ പങ്കെടുക്കും.
തന്ത്രപ്രധാനമായ ഹുർമുസ് ജലപാതയിലൂടെ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കുമെന്നും ഒപ്പിടുന്ന കരാർ സംബന്ധിച്ച വിവരങ്ങൾ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനെ അറിയിക്കുമെന്നും ഇറാൻ പ്രസിഡന്റ് മസ്ഹൂദ് പെസഷ്‌കിയാൻ ‘ഇന്ത്യാ ടുഡേ’ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇറാനെതദ്‍രായ ആക്രമണങ്ങൾക്കായി അമേരിക്കക്ക് തങ്ങളുടെ ഭൂപ്രദേശം ഉപയോഗിക്കാൻ അനുമതി നൽകിയ രാജ്യങ്ങളും ചർച്ചയിൽ പങ്കാളികളാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പരസ്പര ധാരണ മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക സുരക്ഷ ശക്തമാക്കുന്നതിനുമാണ് ഈ ചർച്ചയെന്ന് ഇറാൻ മന്ത്രാലയം അറിയിച്ചു. ഹുർമുസ് കടലിടുക്കിന്റെ ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന ഇറാനും ഒമാനും ഏതാനും ആഴ്ചകളായി സമുദ്രപാതയിലെ ഗതാഗത ക്രമീകരണങ്ങളെക്കുറിച്ച് ചർച്ച നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.