ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ രാഷ്ട്രപതി ഭവനിൽ

രാഷ്ട്രപതി ഭവനിൽ ഖാജർ കാലഘട്ടത്തിലെ കലാസൃഷ്ടികൾ വീക്ഷിച്ച് ഇറാൻ പ്രസിഡന്റ്

ന്യൂഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ ഖാജർ കാലഘട്ടത്തിലെ അപൂർവ്വമായ കലാസൃഷ്ടികൾ സന്ദർശിച്ചു. ഇറാൻ പ്രസിഡന്റായുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനത്തിന്റെ സാംസ്കാരിക പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു ഈ കാഴ്ച.

ഇന്ത്യയും ഇറാനും തമ്മിലുള്ള ചരിത്രപരമായ സാംസ്കാരിക ബന്ധങ്ങൾ വിളിച്ചോതുന്ന പേർഷ്യൻ കലാസൃഷ്ടികൾ സൂക്ഷിച്ചിരിക്കുന്ന അശോക് മണ്ഡപമാണ് പ്രസിഡന്റ് സന്ദർശിച്ചത്. പേർഷ്യയിലെ ഏഴ് ഖാജർ ഭരണാധികാരികളിൽ രണ്ടാമനായ ഫത്-അലി ഷായുടെ ചരിത്രപ്രസിദ്ധമായ ചിത്രം ഈ ഹാളിലെ മേൽക്കൂരയുടെ മധ്യഭാഗത്തായി കാണാം. തന്റെ ഇരുപത്തിരണ്ട് പുത്രന്മാരുടെ സാന്നിധ്യത്തിൽ അദ്ദേഹം കടുവയെ വേട്ടയാടുന്ന ദൃശ്യമാണ് ലെതർ പെയിന്റിങിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ ജോർജ്ജ് നാലാമൻ രാജാവിന് സമ്മാനമായി നൽകിയ ഈ ചിത്രം പിന്നീട് ലണ്ടനിൽ നിന്നാണ് രാഷ്ട്രപതി ഭവനിലെ സ്റ്റേറ്റ് ബോൾറൂമിൽ എത്തിച്ചത്. ഉച്ചകോടിയുടെ ഔദ്യോഗിക പരിപാടികളുടെ ഭാഗമായി ശനിയാഴ്ച രാഷ്ട്രപതി ഭവനിൽ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനെയും മസൂദ് പെസെഷ്കിയൻ സന്ദർശിച്ചു.

ഇറാൻ പ്രസിഡന്റിന്റെ സന്ദർശനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ മകൾ സൈനബ് പെസെഷ്കിയൻ ഭർത്താവ് ഹസ്സൻ മജീദിക്കുമൊപ്പം നാഷണൽ ക്രാഫ്റ്റ്സ് മ്യൂസിയത്തിലെ ബ്രിക്സ് ബസാർ സന്ദർശിച്ചു. കേന്ദ്ര വനിതാ ശിശുവികസന മന്ത്രി അന്നപൂർണാ ദേവിയും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ബ്രിക്സ് രാജ്യങ്ങളിലെ പരമ്പരാഗത കരകൗശല വസ്തുക്കളും തുണിത്തരങ്ങളും അവർ വീക്ഷിക്കുകയും വിദഗ്ധരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

തുടർന്ന് ന്യൂഡൽഹിയിലെ പ്രധാൻമന്ത്രി സംഗ്രഹാലയവും സന്ദർശിച്ച സൈനബ്, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിമാരുടെ ഭരണനേട്ടങ്ങളും ചരിത്രപരമായ യാത്രകളും അടയാളപ്പെടുത്തുന്ന പ്രദർശനങ്ങൾ കണ്ടു മനസ്സിലാക്കി. സെപ്റ്റംബർ 10 മുതൽ 15 വരെയാണ് നാഷണൽ ക്രാഫ്റ്റ്സ് മ്യൂസിയത്തിൽ 'ക്രാഫ്റ്റിംഗ് കൾച്ചേഴ്സ്, കണക്റ്റിംഗ് പീപ്പിൾ' എന്ന പ്രമേയത്തിൽ ബ്രിക്സ് ബസാർ സംഘടിപ്പിച്ചിരിക്കുന്നത്.

Tags:    
News Summary - രാഷ്ട്രപതി ഭവനിൽ ഖാജർ കാലഘട്ടത്തിലെ കലാസൃഷ്ടികൾ വീക്ഷിച്ച് ഇറാൻ പ്രസിഡന്റ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.