ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ
ഹുർമുസ് തുറക്കാൻ ഇറാനും അറബ് രാജ്യങ്ങളും തമ്മിൽ തിങ്കളാഴ്ച ചർച്ച; സ്ഥിരീകരിച്ച് പെസഷ്‍കിയാൻ
തെഹ്റാൻ: സംഘർഷം തുടരുന്നതിനിടയിൽ ഹുർമുസ് തുറക്കുന്നതിന് നിർണായക നീക്കവുമായി ഇറാനും അറബ് രാജ്യങ്ങളും. ഹുർമുസ് കടലിടുക്കിൽ പുതിയ കപ്പൽപാത സ്ഥാപിക്കുന്നതിനുള്ള ഔദ്യോഗിക കരാറിൽ ഇറാനും ഒമാനും ഒപ്പുവെക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ സ്ഥിരീകരിച്ചു.
തിങ്കളാഴ്ച ഒമാന്റെ തലസ്ഥാനമായ മസ്കത്തിൽ നടക്കുന്ന യോഗത്തിൽ എട്ടോളം ഗൾഫ് രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കും. യോഗത്തിൽ പ്രാദേശിക സുരക്ഷയും കപ്പൽ ഗതാഗതത്തിനുള്ള സുരക്ഷിത പാതകളും ചർച്ചയാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഈയും സ്ഥിരീകരിച്ചു. എന്നാൽ പുതിയ ഇടനാഴിയുടെ പ്രവേശനവും പുറത്തുകടക്കലും പൂർണമായും ഇറാന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് ഇറാൻ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റെസായിയും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് പെസെഷ്‌കിയാൻ നിർണായകമായ കരാർ സംബന്ധിച്ച് വെളിപ്പെടുത്തിയത്. ഒമാനും ഇറാനും തമ്മിലുള്ള പുതിയ സമുദ്രപാത സംബന്ധിച്ച കരാർ ഒപ്പുവെച്ചതിന് ശേഷം ഇക്കാര്യം അന്താരാഷ്ട്ര സമുദ്ര സംഘടനയെ ഔദ്യോഗികമായി അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ സൈനിക നീക്കങ്ങൾക്കും ഉപരോധങ്ങൾക്കുമെതിരെ മേഖലയിലെ രാജ്യങ്ങൾ ഒത്തൊരുമിക്കുന്നതിന്റെ സൂചനയായാണ് ഈ കരാർ വിലയിരുത്തപ്പെടുന്നത്.
മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥകൾക്കിടയിലും പ്രാദേശിക സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സമുദ്ര വ്യാപാര പാത യാഥാർഥ്യമാകുന്നത്. ഈ കരാർ നിലവിൽ വരുന്നതോടെ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ചരക്കുനീക്കവും സമുദ്രവ്യാപാരവും കൂടുതൽ എളുപ്പമാകും. ഹുർമുസ് കടലിടുക്കിലെ സുരക്ഷാ ആശങ്കകളും സൈനിക പിരിമുറുക്കങ്ങളും നിലനിൽക്കുന്നതിനിടയിൽ ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ഈ പുതിയ കൂട്ടായ്മ വലിയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്.
അതേസമയം യു.എസുമായുള്ള നിലവിലെ സൈനിക സംഘർഷങ്ങളിലും സാമ്പത്തിക ഉപരോധങ്ങളിലും കടുത്ത നിലപാടാണ് ഇറാൻ ആവർത്തിക്കുന്നത്. യുദ്ധത്തിലൂടെ ലക്ഷ്യങ്ങൾ നേടാൻ കഴിയാതെ വന്നപ്പോഴാണ് വാഷിങ്‌ടൺ സാമ്പത്തിക സമ്മർദങ്ങളിലേക്ക് തിരിഞ്ഞതെന്ന് പെസെഷ്‌കിയൻ കുറ്റപ്പെടുത്തി. എന്നാൽ അമേരിക്കൻ നാവിക ഉപരോധം മൂലം രാജ്യത്തിന്റെ നിലനിൽപ്പ് പ്രതിസന്ധിയിലാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ നാവിക ഉപരോധവും സൈനിക ഇടപെടലുകളും അവസാനിക്കുന്ന മുറക്ക് ഹുർമുസ് കടലിടുക്ക് പൂർണമായും തുറന്നുകൊടുക്കുമെന്നും ഇറാൻ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.