വാഷിങ്ടൺ: ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച തെളിവുകൾ ഫൈവ് ഐസ് അംഗങ്ങൾക്കിടയിൽ പങ്കുവെക്കപ്പെട്ടെന്ന് കാനഡയിലെ യു.എസ് അംബാസിഡർ ഡേവിഡ് കോഹൻ. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന സൂചനകൾ നൽകുന്ന തെളിവുകളാണ് കൈമാറിയത്.
ആസ്ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, യു.കെ, യു.എസ് എന്നീ രാജ്യങ്ങൾ തമ്മിൽ രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറുന്നതിനായി രുപീകരിച്ച സഖ്യമാണ് ഫൈവ് ഐസ്. സഖ്യത്തിൽ നിന്നും കൈമാറി കിട്ടിയ വിവരങ്ങൾ ഉപയോഗിച്ചാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യക്കെതിരെ പാർലമെന്റിൽ പ്രസ്താവന നടത്തിയതെന്ന് സി.ടി.വി ന്യൂസിന് നൽകിയ അഭിമുഖത്തിൽ കോഹൻ പറഞ്ഞു.
ജസ്റ്റിൻ ട്രൂഡോ ഉയർത്തിയ ആരോപണങ്ങളിൽ ആശങ്കയുണ്ടെന്നും സ്ഥിതി യു.എസ് സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ പ്രതികരിച്ചതിന് പിന്നാലെയാണ് കോഹന്റേയും ഇക്കാര്യത്തിലെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്. നേരത്തെ കൊലപാതകത്തിലെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ പങ്കിനെ കുറിച്ചുള്ള വിവരങ്ങൾ ആഴ്ചകൾക്ക് മുമ്പ് തന്നെ ഇന്ത്യക്ക് നൽകിയെന്ന് ജസ്റ്റിൻ ട്രൂഡോ നിലപാടെടുത്തിരുന്നു. അതേസമയം, കാനഡയിലുള്ള ഖാലിസ്താൻ വിഘടനവാദി നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതുൾപ്പടെയുള്ള നടപടികളുമായി ഇന്ത്യ മുന്നോട്ട് പോവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.