അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിച്ച ക്രൂയിസ് കപ്പലിലുണ്ടായ മാരകമായ ഹന്താവൈറസ് ബാധയുടെ ഉറവിടം തേടി അർജന്റീനയിലെ ആരോഗ്യ വിഭാഗം അന്വേഷണം ഊർജിതമാക്കി. കപ്പലിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർ വൈറസ് ബാധിച്ചു മരിച്ച സാഹചര്യത്തിലാണ് ഈ നടപടി.
നെതർലൻഡിൽ നിന്നുള്ള ദമ്പതികളും ഒരു ജർമ്മൻ സ്വദേശിയുമാണ് രോഗം ബാധിച്ച് മരിച്ചത്. വൈറസിന്റെ ഉറവിടം തങ്ങളുടെ രാജ്യം തന്നെയാണോ എന്ന് പരിശോധിക്കാൻ വിദഗ്ധ സംഘത്തെ അർജന്റീനയുടെ തെക്കൻ മേഖലയായ ഉഷുവയയിലേക്ക് അയച്ചു. ദമ്പതികൾ സന്ദർശിച്ച സ്ഥലങ്ങളിൽ നിന്ന് എലികളെ പിടികൂടി പരിശോധന നടത്താനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. എലികളിലൂടെയാണ് സാധാരണയായി ഈ വൈറസ് പകരുന്നത്.
നിലവിൽ കപ്പലിൽ എട്ട് പേർക്ക് വൈറസ് ബാധിച്ചതായാണ് സംശയിക്കുന്നത്. ഇതിൽ മൂന്ന് പേർക്ക് ലാബ് പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന (WHO) തലവൻ ടെഡ്രോസ് അഥാനോം ഗബ്രിയേസസ് അറിയിച്ചു. രോഗം ബാധിച്ച കപ്പൽ നിലവിൽ സ്പെയിനിലേക്ക് തിരിക്കുകയാണെങ്കിലും ഗുരുതരാവസ്ഥയിലുള്ള രണ്ട് പേരെ നെതർലൻഡിലേക്ക് മാറ്റിയിട്ടുണ്ട്.
തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന 'ആൻഡീസ് വൈറസ്' (Andes virus) എന്ന ഹന്താവൈറസ് മാരകമായ ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നവയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം അർജന്റീനയിലെ താപനില വർധിക്കുന്നത് എലികളുടെ വംശവർദ്ധനവിനും അതുവഴി രോഗവ്യാപനത്തിനും കാരണമാകുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം അർജന്റീനയിൽ ഹന്താവൈറസ് ബാധ ഇരട്ടിയായി വർധിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
എങ്കിലും കോവിഡ്-19 പോലെ ഈ വൈറസ് പെട്ടെന്ന് പടരില്ലെന്നും അടുത്ത സമ്പർക്കത്തിലൂടെ മാത്രമേ ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുകയുള്ളൂവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.