വാഷിങ്ടൺ/ തെഹ്റാൻ: ഹുർമുസിൽ നിയന്ത്രണം സംബന്ധിച്ച് ഇറാനും യു.എസും ധാരണയിലെത്തിയതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി അവസാനിക്കുന്നു. കടലിടുക്കിൽ നിയന്ത്രണം കുറക്കാൻ ഇറാനും, ഉപരോധം ലഘൂകരിക്കാൻ യു.എസും തയാറായതായാണ് വിവരം. യുദ്ധം ഉടൻ അവസാനിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വ്യക്തമാക്കി. നിലവിലെ ധാരണയനുസരിച്ച്, വ്യാഴാഴ്ച മുതൽതന്നെ കുടുങ്ങിക്കിടക്കുന്ന കപ്പലുകൾ മോചിപ്പിക്കപ്പെടുന്നൊണ് റിപ്പോർട്ട്.
ഇറാനുമായുള്ള ചർച്ചകൾ വളരെ മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. സമ്പൂർണവും അന്തിമവുമായ കരാറിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്നും ചർച്ചകളിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹുർമുസ് പിടിച്ചെടുക്കാനുള്ള യു.എസിന്റെ സൈനിക ദൗത്യമായിരുന്ന പ്രോജക്ട് ഫ്രീഡം യു.എസ് നിർത്തിവെച്ചതോടെയാണ് ഒരിക്കൽകൂടി അനൗപചാരിക ചർച്ചകൾക്ക്‍ വഴിതുറന്നത്.
യു.എസ് മുന്നോട്ടുവെച്ച 14 ഇന ധാരണപത്രം ഇറാൻ പരിശോധിച്ചുവരുകയാണെന്നാണ് വിവരം. ആണവ സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾ ഇറാൻ നിർത്തിവെക്കുകയാണെങ്കിൽ, ഉപരോധങ്ങളിൽ ഇളവ് നൽകാനും മരവിപ്പിച്ച ശതകോടിക്കണക്കിന് ഡോളറിന്റെ ഇറാനിയൻ ഫണ്ടുകൾ വിട്ടുകൊടുക്കാനും അമേരിക്ക തയാറായേക്കും. അതിനിടെ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പാക് വിദേശകാര്യ മന്ത്രിയുമായി വിഷയത്തിൽ ചർച്ച നടത്തി. പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്ന് പാകിസ്താനും പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞദിവസങ്ങളിൽ ചൈനയും ഫ്രാൻസുമെല്ലാം ഇറാൻ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ഈയാഴ്ചതന്നെ, ഇറാന്റെയും യു.എസിന്റെയും പ്രതിനിധികൾ നേരിട്ടുള്ള ചർച്ചയുണ്ടാകുമെന്നാണ് വിവരം.
ഗസ്സ സിറ്റി: ഗസ്സയിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം; വിവിധ മേഖലകളിലുണ്ടായ ആക്രമണത്തിൽ ചുരുങ്ങിയത് ഒമ്പത് പേർ കൊല്ലപ്പെട്ടു. ഗസ്സയിലെ വെടിനിർത്തൽ ചർച്ചകളിൽ ഹമാസിനെ പ്രതിനിധാനം ചെയ്യുന്ന മുതിർന്ന നേതാവ് ഖലീൽ അൽ ഹയ്യയുടെ മകൻ അഅ്സം അൽ ഹയ്യയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ബുധനാഴ്ച ഗസ്സ സിറ്റിയിലെ ദറജ് പരിസരത്താണ് ആക്രമണമുണ്ടായത്. ഖലീൽ അൽ ഹയ്യയുടെ മറ്റു മൂന്നു മക്കൾ നേരത്തേ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ പ്രതിരോധ സേന ഈ സംഭവത്തോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യു.എസ് മധ്യസ്ഥതയിൽ ഗസ്സയുടെ ഭാവി സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. ഖലീൽ അൽ ഹയ്യ ഇതിനുമുമ്പ് പലതവണ ഇസ്രായേൽ വധശ്രമങ്ങളിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടിട്ടുള്ള നേതാവാണ്.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം കഴിഞ്ഞ ഒക്ടോബറിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് ഹമാസ് കുറ്റപ്പെടുത്തി. ഫലസ്തീൻ ജനതക്ക് നേരെ തുടരുന്ന വംശഹത്യയുടെ ഭാഗമാണിതെന്നും സംഘടന പ്രസ്താവനയിൽ പറഞ്ഞു.
ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ വെടിനിർത്തലിന് ശേഷം മാത്രം 837 ഫലസ്തീനികൾ കൊല്ലപ്പെടുകയും 2381 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2023ൽ യുദ്ധം ആരംഭിച്ചതു മുതൽ ഇതുവരെ 72,619 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.