ബെയ്ജിങ്: ചൈനയിൽ രണ്ട് മുൻ പ്രതിരോധ മന്ത്രിമാർക്ക് വധശിക്ഷ. വേ ഫെംഗെ, ലി ഷാങ്ഫു എന്നിവർക്കാണ് അഴിമതിക്കേസിൽ വധശിക്ഷ വിധിച്ചുകൊണ്ട് ഷി ജിൻപിങ് സർക്കാർ ഉത്തരവിട്ടത്. മുൻ മന്ത്രിമാരെ കുറ്റക്കാരായി കണ്ടെത്തിയ വിവരം ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസിയായ ഷിൻഹുവ സ്ഥിരീകരിച്ചു.
ലി ഷാങ്ഫുവിനെതിരെ 2024ലാണ് അന്വേഷണം ആരംഭിച്ചതും തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് പുറത്താക്കിയതും. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വൻ തുകകളും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കൂലിയായി വാങ്ങിയെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. കൂടാതെ, സൈനിക നിയമനങ്ങളിൽ സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ ഇടപെട്ടതായും ഇദ്ദേഹത്തിന് മേൽ ആരോപണമുണ്ട്. ചൈനയുടെ സെൻട്രൽ മിലിറ്ററി കമീഷനിൽ അംഗമായിരുന്ന ലി ഷാങ്ഫു 2023ൽ പെട്ടെന്ന് പൊതുരംഗത്തുനിന്ന് അപ്രത്യക്ഷനാവുകയും പിന്നീട് മന്ത്രിസ്ഥാനത്ത് നിന്ന് നീക്കപ്പെടുകയുമായിരുന്നു.
ലി ഷാങ്ഫുവിന്റെ മുന്നോടിയായി പ്രതിരോധ മന്ത്രി സ്ഥാനം വഹിച്ചിരുന്ന വേ ഫെംഗെക്കും സമാനമായ അഴിമതി ആരോപണങ്ങളെ തുടർന്നാണ് ശിക്ഷിക്കപ്പെട്ടത്. ഷി ജിൻപിങ്ങിന്റെ അഴിമതി വിരുദ്ധ നീക്കങ്ങളിൽ മുൻ വിദേശകാര്യ മന്ത്രി ചിൻ ഗാംഗ് ഉൾപ്പെടെയുള്ള പ്രമുഖർക്കും നേരത്തെ നടപടി നേരിടേണ്ടി വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.