പാരിസ്: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന പശ്ചാത്തലത്തിൽ ഹുർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള നിർണ്ണായക നീക്കവുമായി ഫ്രാൻസ്. ഇതിന്റെ ഭാഗമായി ഫ്രഞ്ച് വിമാനവാഹിനിക്കപ്പലായ 'ചാൾസ് ഡി ഗാളിന്റെ' നേതൃത്വത്തിലുള്ള യുദ്ധക്കപ്പലുകളുടെ സംഘത്തെ ചെങ്കടലിൽ വിന്യസിച്ചു.
ഹുർമുസ് കടലിടുക്കിലെ ഉപരോധങ്ങൾ നീക്കുന്നതിനും കപ്പൽ ഗതാഗതം സുരക്ഷിതമാക്കുന്നതിനും അമേരിക്കയും ഇറാനും തമ്മിൽ വിട്ടുവീഴ്ചക്ക് തയ്യാറാകണമെന്ന് ഫ്രാൻസ് ആവശ്യപ്പെട്ടു. ബ്രിട്ടനുമായി ചേർന്ന് ഫ്രാൻസ് തയ്യാറാക്കിയ ഈ സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാൻ പന്ത്രണ്ടോളം രാജ്യങ്ങൾ ഇതിനോടകം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ഹുർമുസ് കടലിടുക്കിലൂടെ ഇറാന്റെ കപ്പലുകൾക്ക് സുരക്ഷിത പാത അനുവദിക്കും. പകരം ആണവ പരീക്ഷണങ്ങൾ, മിസൈൽ വികസനം തുടങ്ങിയ വിഷയങ്ങളിൽ അമേരിക്കയുമായി ചർച്ചക്ക് ഇറാൻ തയ്യാറാകണം എന്നതാണ് പ്രധാന നിർദേശങ്ങളിലൊന്ന്. അതുപോലെ ഹുർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം അമേരിക്ക പിൻവലിക്കണമെന്നും ചർച്ചകളിൽ ഏർപ്പെടാമെന്ന ഇറാന്റെ ഉറപ്പ് സ്വീകരിക്കണമെന്നും ഫ്രാൻസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉപാധികൾ അംഗീകരിക്കപ്പെട്ടാൽ ചരക്കുകപ്പലുകൾക്ക് സംരക്ഷണം നൽകാൻ ബഹുരാഷ്ട്ര സേനയെ വിന്യസിക്കും.
നാല് ആഴ്ച നീണ്ടുനിന്ന താൽക്കാലിക വെടിനിർത്തൽ ലംഘിക്കപ്പെടുകയും തിങ്കളാഴ്ച വീണ്ടും വെടിവെപ്പ് ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് ഫ്രാൻസ് ഈ അടിയന്തര നീക്കം നടത്തിയത്. ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് യൂറോപ്യൻ രാജ്യങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. ഇറ്റാലിയൻ, ഡച്ച് യുദ്ധക്കപ്പലുകളും ഫ്രഞ്ച് കപ്പൽ സംഘത്തെ അനുഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.