വാഷിംങ്ടൺ: ഇറാനിലേക്ക് അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ കൈമാറാൻ ചൈന ഒരുങ്ങുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ റിപോർട്ട്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ചൈനീസ് നിർമിത ആയുധങ്ങൾ ഇറാനിലെത്തുമെന്നാണ് സൂചന. ചൈനയുടെ നീക്കത്തിൽ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ വലിയ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ആയുധങ്ങൾ നേരിട്ട് എത്തിക്കുന്നതിന് പകരം, മൂന്നാം രാജ്യങ്ങൾ വഴി കൈമാറി ആയുധങ്ങളുടെ ഉറവിടം മറച്ചുവെക്കാൻ ചൈന ശ്രമിക്കുന്നതായും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. തോളിൽ വെച്ച് തൊടുക്കാവുന്ന തരം വിമാന-ഹെലികോപ്റ്റർ വേധ മിസൈലുകളാണ് ഇറാനിലെത്തിക്കാൻ ചൈന ലക്ഷ്യമിടുന്നത്.
ഇത് പശ്ചിമേഷ്യൻ മേഖലയിൽ താഴ്ന്നു പറക്കുന്ന അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് വലിയ ഭീഷണിയാകുമെന്നാണ് യു.എസ് കരുതുന്നത്. ആയുധങ്ങൾ കൂടാതെ ബാലിസ്റ്റിക് മിസൈലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അമോണിയം പെർക്ലോറേറ്റ് പോലുള്ള രാസവസ്തുക്കളും മറ്റ് അസംസ്‌കൃത വസ്തുക്കളും ചൈന ഇറാനിലേക്ക് നൽകുന്നതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
ഇറാനിലേക്ക് ആയുധങ്ങൾ നൽകുന്ന ഏത് രാജ്യത്തിനെതിരെയും ശക്തമായ സാമ്പത്തിക നടപടികൾ സ്വികരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. അത്തരം രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഉടനടി 50 ശതമാനം നികുതി ഏർപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകി. ചൈനയെ ലക്ഷ്യം വെച്ചുള്ള ശക്തമായ സാമ്പത്തിക നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
എന്നാൽ ഈ ആരോപണങ്ങൾ ചൈന നിഷേധിച്ചു. തങ്ങൾ ഒരു കക്ഷിക്കും ആയുധങ്ങൾ നൽകുന്നില്ലെന്നും ഇത്തരം റിപോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നുമാണ് വാഷിംങ്ടണിലെ ചൈനീസ് എംബസി വ്യക്തമാക്കിയത്. തങ്ങളുടെ വ്യാപാര ഇടപാടുകൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമാണെന്നും അവർ അവകാശപ്പെട്ടു.
ആറാഴ്ച നീണ്ടുനിന്ന യു.എസ്-ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ പാകിസ്താനിലെ ഇസ്ലാമാബാദിൽ സമാധാന ചർച്ചകൾ നടക്കാനിരിക്കെയാണ് ഈ നിർണായക വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.