മുംബൈ: മറാത്താ സാമ്രാജ്യത്തിന്റെ സ്ഥാപകൻ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ ഇസ്രായേലിൽ സ്ഥാപിക്കുന്നു. മുംബൈയിലെ ഇസ്രായേൽ കോൺസുലേറ്റ് ജനറലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അടയാളപ്പെടുത്തുന്ന പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിലെ ജൂതവിഭാഗമായ 'ബെനെ ഇസ്രായേലികൾക്ക്' മറാത്താ സൈന്യത്തോടും നാവികപ്പടയോടും ഉണ്ടായിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധം മുൻനിർത്തിയാണ് പ്രതിമ സ്ഥാപിക്കുന്നത് എന്നാണ് വിശദീകരണം. ഇന്ത്യയും ഇസ്രായേലും തമ്മിൽ വിവിധ തലങ്ങളിൽ ശക്തമാകുന്ന ബന്ധത്തിന്‍റെ സൂചനയായാണ് ഇത് വിലയിരുത്തുന്നത്. പ്രഖ്യാപനം അഭിമാനകരവും ചരിത്രപരവുമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എക്സിൽ കുറിച്ചു.
ശിവജിയുടെ 350-ാം പട്ടാഭിഷേക വാർഷികമായ ജൂൺ ആറിനോട് അനുബന്ധിച്ചാണ് ഈ പ്രഖ്യാപനം പുറത്തുവന്നത്. 1674 ജൂൺ ആറിനായിരുന്നു ശിവജിയുടെ പട്ടാഭിഷേകം നടന്നത്.
ലോകമെമ്പാടും ജൂതന്മാർ കടുത്ത പീഡനങ്ങളും ഭീഷണികളും നേരിട്ടിരുന്ന കാലത്ത്, അവർക്ക് സുരക്ഷിതമായി ജീവിക്കാൻ അഭയമേകിയ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ. നൂറ്റാണ്ടുകൾക്ക് മുൻപ് ഇന്ത്യയിലെത്തിയ ഇവർ തദ്ദേശീയ ഭാഷയും സംസ്കാരവും സ്വീകരിക്കുകയും അതോടൊപ്പം തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്തു.
കൊങ്കൺ തീരത്തെ മറാഠി സംസാരിക്കുന്ന ബെനെ ഇസ്രായേൽ സമൂഹം ശിവജിയുടെ സൈന്യത്തിലുമുണ്ടായിരുന്നു. പിൽക്കാലത്ത് ഇവർ ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിന്റെയും ഭാഗമായി.
നിലവിൽ ഇസ്രായേലിൽ സ്ഥിരതാമസമാക്കിയ ഈ വിഭാഗം രണ്ട് രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്‍റെ വലിയൊരു അടയാളമായാണ് ഈ പ്രതിമ നിർമാണത്തെ കാണുന്നത്.
ഇസ്രായേലിൽ ശിവജി പ്രതിമ സ്ഥാപിക്കുന്നതോടെ, മറാത്ത സാമ്രാജ്യവും ജൂത സമൂഹവും തമ്മിലുള്ള, അധികം അറിയപ്പെടാത്ത ചരിത്രത്തിലെ അധ്യായത്തിലേക്കാണ് വെളിച്ചം വീശുന്നത്. കൊങ്കൺ തീരം മുതൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങൾ വരെ നീളുന്നതാണ് ഇന്ത്യയും ജൂത ജനതയും തമ്മിലുള്ള ബന്ധം.
ഛത്രപതി ശിവജി മഹാരാജിന്‍റെ പാരമ്പര്യത്തിന് അനുയോജ്യമായ രീതിയിൽ ഇസ്രായേലിൽ സ്മാരകം നിർമിക്കുന്നതിന് ഞങ്ങൾ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ സഹകരണം തേടിയിരുന്നു എന്നും അദ്ദേഹം അതിന് ഉടൻ തന്നെ പൂർണ സമ്മതം അറിയിച്ചതായും മുംബൈയിലെ ഇസ്രായേൽ കോൺസുൽ ജനറൽ യാനിവ് റെവാച്ച് വ്യക്തമാക്കി. ബിജെപി സർക്കാർ അധികാരമേറ്റെടുത്ത ശേഷം ഇന്ത്യ, ഇസ്രായേലുമായി പരമ്പരാഗത നിലപാടിന് വിരുദ്ധമായി ശക്തമായ ബന്ധമാണ് പുലർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.