'പ്ലാനിലില്ലാത്ത ബുദ്ധക്ഷേത്ര യാത്രയാവാം ഞങ്ങളെ രക്ഷപ്പെടുത്തിയത്'; നേപ്പാൾ ദുരന്തത്തിന്‍റെ നടുക്കം വിട്ടുമാറാതെ തിരിച്ചെത്തിയ മലയാളികൾ

കൊച്ചി: കൊച്ചിയിൽ നിന്ന് വിനോദയാത്ര പുറപ്പെട്ട് നേപ്പാൾ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ 37 മലയാളികളും തിരിച്ചെത്തി. വിവിധ ജില്ലകളിൽ നിന്നുള്ള സഞ്ചാരികൾ ഇന്ന് പുലർച്ചെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലും കാസർകോട് റെയിൽവേ സ്റ്റേഷനിലുമായി ഇറങ്ങി. മുൻകൂട്ടി നിശ്ചയിച്ചതിൽ നിന്ന് വ്യത്യസ്തമായി വഴിയിൽ ഒരു ബുദ്ധക്ഷേത്രത്തിൽ തങ്ങൾ കയറിയിരുന്നുവെന്നും അവിടെവെച്ചാണ് തങ്ങൾ പ്രളയത്തെക്കുറിച്ച് അറിഞ്ഞതെന്നും തിരിച്ചെത്തിയ കാസർകോട് സ്വദേശി മാധ്യമങ്ങളോട് പറഞ്ഞു.

ബുദ്ധക്ഷേത്രത്തിൽ 20 മിനിറ്റ് വൈകി. അവിടെനിന്ന് ഏതാനും കിലോമീറ്റർ അകലെ ഞങ്ങൾക്ക് പോകേണ്ടിയിരുന്ന പാതകളും പാലങ്ങളും കുത്തൊഴുക്കിൽ ഒലിച്ചുപോയി എന്ന് പിന്നീടാണ് തങ്ങൾ അറിഞ്ഞതെന്നും പ്ലാനിലില്ലാത്ത ബുദ്ധക്ഷേത്ര യാത്രയായിരിക്കാം തങ്ങളെ രക്ഷപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. വലിയൊരു പാലവും അതിനെക്കാൾ ഉയരത്തിൽ വെള്ളവും സുനാമി പോലെ ഇരച്ചെത്തുന്നത് കൺമുന്നിൽ കണ്ടുവെന്ന് നെടുമ്പാശ്ശേരിയിൽ എത്തിയ യാത്രക്കാരൻ പറഞ്ഞു. വീടുകളും മരങ്ങളും എല്ലാം വെള്ളത്തിന്റെ കൂടെ ഒഴുകിവരുന്നുണ്ടായിരുന്നു. കൊക്കയിൽ വാഹനങ്ങൾ വീണുകിടക്കുന്നത് കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തത്തിന് ശേഷം മണിക്കൂറുകളോളം വഴിയറിയാതെ കുടുങ്ങി.

പിന്നീടാണ് കാട്ടുപാതയിലൂടെ രക്ഷപ്പെടാമെന്ന് വിവരം ലഭിച്ചത്. തുടർന്ന് 60 കിലോമീറ്ററോളം കാട്ടുപാതയിലൂടെ യാത്ര ചെയ്തു. യന്ത്രത്തകരാറ് കാരണം ഇടക്ക് വാഹനം രാത്രി കാട്ടിൽ കുടുങ്ങി. നാട്ടിൽ തിരിച്ചെത്തുമോ എന്ന ഭയം അപ്പോൾ ഞങ്ങളെ പിടികൂടിയിരുന്നു. പിറ്റേന്ന് പുലർച്ചെ രണ്ടരയോടെയാണ് ചിറ്റ്വാൻ എന്ന സ്ഥലത്ത് എത്തിയത്. അവിടെനിന്ന് പൊഖാറ വഴിയാണ് രക്ഷപ്പെട്ടതെന്നും സഞ്ചാരികൾ പറഞ്ഞു. കേരളത്തിലെ ജനപ്രതികളിൽ നിന്നും അധികാരികളിൽ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചതെന്നും അവർ പറഞ്ഞു.

നേപ്പാളിൽ കാണാതായ ഏഴു മലയാളികളെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. അതേസമയം നേപ്പാൾ മിന്നൽ പ്ര‍ളയത്തിൽ രക്ഷാപ്രവർത്തനം അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോൾ മരണം 750 കടന്നു. നേപ്പാളിൽ മരണം 734 ആയി ഉയർന്നു. തിബറ്റിൽ 16 പേരും മരിച്ചിട്ടുണ്ട്. കുറഞ്ഞത് 3,044 ആളുകളെക്കുറിച്ച് യാതൊരു വിവരവുമില്ല.

നേപ്പാളിൽ നൂറുകണക്കിന് വിദേശികൾ ഉൾപ്പെടെ 2,498 പേരെയും ടിബറ്റിൽ 546 പേരെയും കാണാതായിട്ടുണ്ട്. 275 ഇന്ത്യക്കാരെയാണ് ഇനി കണ്ടെകത്താനുള്ളത്. ഇതിൽ ആറ് മലയാളികലും ഉൾപ്പെടും. കാണാതായ 50 ഇന്ത്യക്കാരെ ശനിയാഴ്ച ബന്ധപ്പെടാൻ കഴിഞ്ഞതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 108 ഇന്ത്യക്കാരെ നേപ്പാളിൽ നിന്ന് രക്ഷപ്പെടുത്തി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 598 ഇന്ത്യക്കാർ ചൈനയിൽ നിന്ന് സുരക്ഷിതരായി നേപ്പാളിലെത്തിയകതായും മന്ത്രാലയം അറിയിച്ചു. 900 ഇന്ത്യക്കാർ ടിബറ്റ് ഭാഗത്തും സുരക്ഷിതരാണ്. 

Tags:    
News Summary - Malayalis who returned from the Nepal disaster unscathed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.