കിർക്കിന്റെ കൊലപാതകത്തിന് പിന്നിൽ തീവ്ര ഇടതുപക്ഷം; ചെയ്തവരേയും ചെയ്യിച്ചവരേയും വെറുതെ വിടില്ല -ട്രംപ്

വാഷിങ്ടൺ: ചാർലി കിർക്കിന്റെ ​മരണത്തിൽ പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തീവ്ര ഇടതുപക്ഷമാണ് കിർക്കിന്റെ കൊലപാതകത്തിന് പിന്നിലെന്ന് ട്രംപ് പറഞ്ഞു. തീവ്ര ഇടതുപക്ഷ നിരവധി നിരപരാധികളുടെ ജീവനാണ് എടുത്തത്. ലിബറൽ ചിന്താഗതിക്കാരാണ് ഇവർക്ക് പ്രോത്സാഹനം നൽകുന്നത്. രാജ്യത്തിനെതിരെയുള്ള ഈ തീവ്രവാദം അവസാനിപ്പിച്ചേ മതിയാകുവെന്നും ട്രംപ് പറഞ്ഞു.

കിർക് രക്തസാക്ഷിയും ദേശസ്നേഹിയുമാണ്. കൊലപാതകത്തിൽ നേരിട്ട് പ​ങ്കെടുത്തവരെ മാത്രമല്ല. അതിന് പിന്നിൽ പ്രവർത്തിച്ചവരേയും വെറുതെ വിടില്ല. ഒരാൾ എന്നെ ബുള്ളറ്റ് കൊണ്ട് നിശബ്ദനാക്കാൻ നോക്കി. എന്നാൽ, അവർ അതിൽ പരാജയപ്പെടുകയാണ് ഉണ്ടായതെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്‍റെ വിശ്വസ്തൻ ചാര്‍ലി കിര്‍ക് വെടിയേറ്റ് മരിച്ചു; സംഭവം യൂട്ടവാലി സര്‍വകലാശാലയിലെ ചടങ്ങിനിടെ

വാഷിങ്ടൺ: യു.എസ്. പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ വിശ്വസ്തനും യുവജന സംഘടനയായ ടേണിങ് പോയിന്‍റ് യു.എസ്.എയുടെ സി.ഇ.ഒയും സഹസ്ഥാപകനുമായ ചാര്‍ലി കിര്‍ക് (31) വെടിയേറ്റ് മരിച്ചു. യൂട്ടവാലി സര്‍വകലാശാലയിലെ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് വെടിവെപ്പ് നടന്നത്.

ചാര്‍ലി കിര്‍ക്കിന്‍റെ മരണവാർത്ത ട്രംപ് ആണ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്. സർവകലാശാലയിലെ ചടങ്ങിൽ കൂട്ടവെടിവെപ്പിനെ കുറിച്ചുള്ള ഒരു വിദ്യാർഥിയുടെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് ചാർലിക്ക് വെടിയേറ്റത്.

വെടിവെപ്പിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെടിയൊച്ച കേട്ടതിന് പിന്നാലെ ചാർലിയുടെ കഴുത്തിന്‍റെ ഇടതുവശത്ത് കൂടെ രക്തം ഒഴുകുന്നതാണ് ചടങ്ങിൽ പങ്കെടുത്തവർ കണ്ടത്. വെടിവെപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

യു.എസിലെ യുവജനങ്ങളുടെ ഹൃദയത്തെ ചാർലിയെക്കാൾ മറ്റാർക്കും മനസിലാക്കാൻ സാധിച്ചിട്ടില്ലെന്ന് അനുശോചന സന്ദേശത്തിൽ ട്രംപ് കുറിച്ചു. ചാർലിയുടെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്തൊട്ടാകെ യു.എസ് പതാക പകുതി താഴ്ത്തിക്കെട്ടാൻ ട്രംപ് നിർദേശം നൽകിയതായി വൈറ്റ് ഹൗസ് മാധ്യമങ്ങളെ അറിയിച്ചു.

Tags:    
News Summary - Charlie Kirk shot dead: Trump blames ‘radical left’ for killing of closest ally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.