തെഹ്റാൻ/ വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള നിർദേശങ്ങൾ യു.എസും ഇറാനും പരസ്പരം റദ്ദാക്കിയതോടെ മേഖലയിൽ വീണ്ടും സംഘർഷത്തിന് സാധ്യത. യു.എസിന്റെ 14 ഇന നിർദേശങ്ങൾക്ക് മറുപടിയായുള്ള ഇറാന്റെ വ്യവസ്ഥകൾ തള്ളിയതിന് പിന്നാലെ, നിലവിലുള്ള വെടിനിർത്തൽ ‘വെന്റിലേറ്ററി’ലാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ഇറാന്റെ നിയന്ത്രണത്തിലുള്ള ഹുർമുസിൽ കപ്പലുകൾക്ക്‍ സുരക്ഷയൊരുക്കാൻ യു.എസ് നാവിക സേനയുടെ ഇടപെടൽ പുനരാരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.‘‘ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് വെടിനിർത്തൽ നിലനിൽക്കുന്നത്. ജീവൻ രക്ഷപ്പെടാൻ സാധ്യത ഒരു ശതമാനം മാത്രം’’ -ഇങ്ങനെയാണ് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ട്രൂത്തിൽ കുറിച്ചത്.
മറുവശത്ത്, ഹുർമുസിൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചു. കടലിടുക്കിൽ തങ്ങളുടെ പരമാധികാരം ഉറപ്പിക്കുന്നതിനായി ഇറാൻ പുതിയ നിയമസംഹിത ഔദ്യോഗികമായി നടപ്പാക്കി. മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി എന്ന പേരിൽ ഒരു പുതിയ സംവിധാനം രൂപവത്കരിച്ചാണ് ഇറാൻ ജലപാതയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. ഇനി മുതൽ ഈ പാതയിലൂടെ സഞ്ചരിക്കുന്ന എല്ലാ കപ്പലുകളും മുൻകൂട്ടി അനുമതി വാങ്ങുകയും നിശ്ചിത ടോൾ തുക അടക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്.
വാഷിങ്ടണിന്റെ ഉപരോധങ്ങളെ മറികടക്കാനും ജലപാതയുടെ നിയന്ത്രണം കൈക്കലാക്കാനുമുള്ള തെഹ്‌റാന്റെ നീക്കം ആഗോള സമുദ്ര വ്യാപാര മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിമാറിക്കഴിഞ്ഞു. പുതിയ നിയമപ്രകാരം കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾ ‘ഷിപ് ഇൻഫർമേഷൻ ഡിക്ലറേഷൻ’ എന്ന ഫോറം പൂരിപ്പിച്ച് info@PGSA.ir എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം. ഏതൊക്കെ രാജ്യങ്ങൾക്ക് പെർമിറ്റ് ലഭിക്കുമെന്ന കാര്യത്തിൽ ഇറാൻ സൈന്യം ചില മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങളുമായി സഹകരിക്കുന്ന രാജ്യങ്ങൾക്കും യു.എസിനോടും ഇസ്രായേലിനോടും അനുഭാവം പുലർത്തുന്ന കപ്പലുകൾക്കും കടലിടുക്കിലൂടെയുള്ള യാത്ര ദുഷ്കരമായിരിക്കും. എന്നാൽ, ഇന്ത്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ നേരത്തേതന്നെ തെഹ്‌റാനുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്.
അതിനിടെ, ലബനാനിൽ വെടിനിർത്തലിനുശേഷവും ഇസ്രായേൽ ആക്രമണം തുകരുകയാണ്. ഏപ്രിൽ 16നാണ് ലബനാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്. അതിനുശേഷം എല്ലാദിവസവും ദക്ഷിണ ലബനാൻ കേന്ദ്രീകരിച്ച് ഇസ്രായേൽ ആക്രമണം നടത്തുന്നുണ്ട്. വെടിനിർത്തലിനുശേഷം, 380 ആളുകൾ ലബനാനിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.