ബ്രിട്ടന്‍റെ ന്യൂക്ലിയർ സജ്ജീകരണങ്ങളുള്ള അന്തർവാഹിനിയെ അറബിക്കടലിൽ വിന്യസിച്ചതായി ഡെയ്‍ലി മെയിൽ റിപ്പോർട്ട് ചെയ്തു. ടോമഹോക്ക് ക്രൂയിസ് മിസൈൽ സംവിധാനങ്ങളുള്ള എച്ച്.എം.എസ് ആൻസൺ എന്ന ആണവ അന്തർവാഹിനിയാണ് വടക്കേ അറബിക്കടലിൽ വിന്യസിച്ചിട്ടുള്ളത്. മേഖലയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏത് നിമിഷവും ഇറാന് നേർക്ക് മിസൈൽ ആക്രമണം നടത്താൻ ഇതുവഴി ബ്രിട്ടന് കഴിയും.
വെള്ളിയാഴ്ച്ച ഹുർമുസിൽ കപ്പലുകളെ തകർക്കുന്ന ഇറാന്‍റെ മിസൈലുകളെ ആക്രമിക്കാൻ യു.എസ് സൈനികർക്ക് ബ്രിട്ടൻ തങ്ങളുടെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. നേരത്തെ ബ്രീട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന അമേരിക്കയുടെ അഭ്യർത്ഥന ബ്രിട്ടീഷ് പ്രധാനമന്ത്രി നിരസിച്ചിരുന്നു.
എന്നാൽ ബ്രിട്ടന്‍റെ സഖ്യകക്ഷികൾക്ക് നേരെ പശ്ചിമേഷ്യയിൽ ഇറാൻ ആക്രമണം നടത്തിയതോടെ ബ്രിട്ടൻ തീരുമാനം മയപ്പെടുത്തുകയായിരുന്നു. പിന്നീട് യു.എസിന് ആർ.എ.എഫ് ഫെയർഫോർഡും ഇന്ത്യൻ മഹാസമുദ്രത്തിലെ യു.എസ്-യു.കെ സംയുക്ത താവളമായ ഡീഗോ ഗാർസിയയും ഉപയോഗിക്കാമെന്ന് അദ്ദേഹം അറിയിച്ചു.
ഡെയ്‌ലി മെയിലിന്റെ റിപ്പോർട്ട് പ്രകാരം മാർച്ച് ആറിനാണ് എച്ച്.എം.എസ് ആൻസൺ ആസ്‌ട്രേലിയയിലെ പെർത്ത് തുറമുഖത്ത് നിന്ന് പുറപ്പെട്ടത്. ലണ്ടനിലെ പെർമനന്റ് ജോയിന്റ് ഹെഡ്ക്വാർട്ടേഴ്‌സുമായി (പി.ജെ.എച്ച്.ക്യു) ആശയവിനിമയം നടത്തുന്നതിനായി അന്തർവാഹിനി ഓരോ 24 മണിക്കൂറിലും ഒരിക്കൽ സമുദ്രോപരിതലത്തിലെത്തും. സ്റ്റാർമർ നേരിട്ട് ഉത്തരവ് നൽകിയാൽ മാത്രമായിരിക്കും അന്തർവാഹിനിയിൽ നിന്നും ആക്രമിക്കുക.
അതേസമയം, ഹുർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഇറാന്‍റെ വൈദ്യുത നിലയങ്ങൾ ആക്രമിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ ജലപാത പൂർണമായും തുറന്നില്ലെങ്കിൽ ഇറാനിയൻ വൈദ്യുത നിലയങ്ങളെ അമേരിക്ക ആക്രമിക്കുകയും ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കിയത്.
ഇറാനെതിരായ അമേരിക്കൻ-ഇസ്രായേൽ ആക്രമണം കൂടുതൽ അപകടകരമായ ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് മുന്നറിയിപ്പ് വരുന്നത്. യു.എസ്, ഇസ്രായേൽ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം ഇറാനിൽ 2000ത്തിലധികം പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇറാനിയൻ ആക്രമണങ്ങളിൽ ഇസ്രായേലിൽ 15 പേർക്ക് ജീവൻ നഷ്ടമായി. ഇറാനുമായുള്ള യുദ്ധത്തിൽ വെടിനിർത്തൽ ആഗ്രഹിക്കുന്നില്ലെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു. സുപ്രധാന കപ്പൽപാതയായ ഹുർമുസ് കടലിടുക്ക് ഒരുപ്രത്യേക ഘട്ടത്തിൽ 'സ്വയം തുറക്കും' എന്നും ചൈന അതിൽ ഇടപെട്ടാൽ നല്ലതായിരിക്കുമെന്നും അദ്ദേഹം വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.