സാൻഡേഴ്സിന്‍റെ പ്രവചനം കിറുകൃത്യം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

യു.എസ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയത്തിലേക്ക് നീങ്ങുമ്പോൾ തെരഞ്ഞെടുപ്പിലെ നാടകീയതയും അസാധാരണ സംഭവവികാസങ്ങളും രണ്ടാഴ്ച മുമ്പേ കൃത്യമായി പ്രവചിച്ച് ഡെമോക്രാറ്റിക് സെനറ്റർ ബേണീ സാൻഡേഴ്സ്. ട്രംപിന്‍റെ വിജയാവകാശവാദവും, അട്ടിമറി ആരോപണവും, പോസ്റ്റൽ ബാലറ്റുകളുടെ തള്ളിക്കയറ്റവും, ഫലപ്രഖ്യാപനം വൈകുന്നതുമെല്ലാം കണ്ണാടിയിൽ കണ്ടെന്ന പോലെ സാൻഡേഴ്സ് ദിവസങ്ങൾക്ക് മുമ്പേ ചൂണ്ടിക്കാട്ടിയിരുന്നു. അണുവിട തെറ്റാതെ ഇവയെല്ലാം യാഥാർഥ്യമായതോടെ സാൻഡേഴ്സന്‍റെ നിരീക്ഷണപാടവത്തിന് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ.

രണ്ടാഴ്ച മുമ്പത്തെ ചാനൽ പരിപാടിക്കിടെയാണ് സാൻഡേഴ്സൺ യു.എസ് വോട്ടെടുപ്പിൽ എന്താണ് സംഭവിക്കുകയെന്ന് പ്രവചിച്ചത്.

''പെൻസിൽവാനിയ, മിഷിഗൺ, വിസ്കോൺസിൻ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വൻ തോതിൽ പോസ്റ്റൽ ബാലറ്റ് വരും. ഫ്ലോറിഡയോ വെർമോണ്ടോ പോലെ ഈ പോസ്റ്റൽ ബാലറ്റുകൾ കൈകാര്യം ചെയ്യാൻ തെരഞ്ഞെടുപ്പ് ദിവസമോ വോട്ടെടുപ്പ് അവസാനിച്ച ശേഷമോ അവർക്ക് കഴിഞ്ഞേക്കില്ല. ദശലക്ഷക്കണക്കിന് പോസ്റ്റൽ ബാലറ്റാണ് സംസ്ഥാനങ്ങൾക്ക് കൈകാര്യം ചെയ്യാനുണ്ടാവുക'' -സാൻഡേഴ്സൺ പറയുന്നു.

ഡെമോക്രാറ്റ് അനുകൂലികളാവും പോസ്റ്റൽ ബാലറ്റുകൾ കൂടുതലായി ഉപയോഗിക്കുകയെന്നും റിപബ്ലിക്കൻ അനുകൂലികൾ പോളിങ് ബൂത്തിലെത്തുമെന്നും സാൻഡേഴ്സ് പ്രവചിച്ചിരുന്നു. ആദ്യം എണ്ണുക പോളിങ് ബൂത്തിലെത്തിയ വോട്ടുകളാവും. ഇത് റിപബ്ലിക്കിന്‍റേതാവും.

ട്രംപിന്‍റെ വിജയാവകാശ വാദത്തെ കുറിച്ചും സാൻഡേഴ്സിന്‍റെ പ്രവചനം കൃത്യമായി. ''തെരഞ്ഞെടുപ്പ് രാത്രി 10 മണിയോടെ തന്നെ ട്രംപ് മിഷിഗണിൽ വിജയിക്കുന്നു, പെൻസിൽവാനിയയിൽ വിജയിക്കുന്നു, വിസ്കോൺസിനിൽ വിജയിക്കുന്നു. എന്നിട്ട് അദ്ദേഹം ടെലിവിഷനിലെത്തി പറയും, എന്നെ വീണ്ടും തെരഞ്ഞെടുത്തതിന് അമേരിക്കക്ക് നന്ദി, എല്ലാം പൂർത്തിയായി, ശുഭദിനം'' -സാൻഡേഴ്സൺ പറയുന്നു.

എന്നാൽ അടുത്ത ദിവസം പോസ്റ്റൽ ബാലറ്റുകൾ എണ്ണും. ഇതോടെ ഈ സംസ്ഥാനങ്ങളിൽ ബൈഡൻ ജയിക്കും. ഇതോടെ തെരഞ്ഞെടുപ്പിൽ അട്ടിമറിയുണ്ടായെന്ന ആരോപണവുമായി ട്രംപ് രംഗത്തുവരും -ബൈഡൻ പ്രവചിച്ചു.


സാൻഡേഴ്സൺ പറഞ്ഞത് അക്ഷരംപ്രതി ശരിയാവുന്ന കാഴ്ചക്കാണ് കഴിഞ്ഞ ദിവസം യു.എസ് സാക്ഷ്യം വഹിച്ചത്. പോസ്റ്റൽ ബാലറ്റുകൾ വർധിച്ചിടങ്ങളിൽ ബൈഡൻ മുന്നേറ്റം നടത്തിയതോടെ തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് ട്രംപ് രംഗത്തെത്തി‍യിരുന്നു. സുപ്രീംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞ ട്രംപ് വൈകി വന്ന വോട്ടുകൾ എണ്ണരുതെന്നും ആവശ്യപ്പെട്ടിരുന്നു.

ഡെമോക്രാറ്റിക് സ്ഥാനാർഥിയാകാൻ മത്സരരംഗത്തുണ്ടായിരുന്നയാളാണ് 79കാരനായ സാൻഡേഴ്സൺ. എന്നാൽ, സാൻഡേഴ്സൺ മത്സരത്തിൽ നിന്ന് പിന്മാറിയതോെടയാണ് ജോ ബൈഡൻ ഡെമോക്രാറ്റിക് സ്ഥാനാർഥിയായത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.