വെസ്റ്റ്ബാങ്ക് നഗരമായ റാമല്ലയുടെ വടക്കൻ കവാടത്തിൽ തോക്ക് ചൂണ്ടി നിൽക്കുന്ന ഇസ്രായേൽ സൈനികർക്ക് മുന്നിൽ ഫലസ്തീൻ യുവാക്കൾ (photo: Jaafar Ashtiyeh /AFP)
ഗസ്സ സിറ്റി: ഇസ്രായേൽ ഇന്ധനം തടഞ്ഞതോടെ ഗസ്സയിലെ വിവിധ ആശുപത്രികളിലെ ഇൻക്യുബേറ്ററുകളിൽ കഴിയുന്ന 120 നവജാത ശിശുക്കളുടെ ജീവൻ അപടത്തിൽ. നവജാതശിശുക്കളുടെ എണ്ണം യു.എന്നിന്‍റെ ചിൽഡ്രൻസ് ഏജൻസിയാണ് പുറത്തുവിട്ടത്.
നിലവിൽ ഇൻക്യുബേറ്ററുകളിൽ 120 നവജാതശിശുക്കളുണ്ട്. അതിൽ 70 നവജാതശിശുക്കൾ മെക്കാനിക്കൽ വെന്‍റിലേഷനിലുള്ളതാണ്. ഇത് തീർച്ചയായും ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് -യുനിസെഫ് വക്താവ് ജൊനാഥൻ ക്രിക്ക്സ് പറഞ്ഞു.
ഒക്ടോബർ ഏഴ് മുതൽ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ 1,700ലേറെ കുട്ടികളാണ് കൊല്ലപ്പെട്ടത്. അതേസമയം, ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിലെ ആകെ മരണസംഖ്യ 4,651 ആയി. പരിക്കേറ്റവരുടെ എണ്ണം 14,245 ആയി. വെസ്റ്റ് ബാങ്കിൽ 90 പേരും കൊല്ലപ്പെട്ടു.
ആക്രമണത്തിൽ ഒരു ഫലസ്തീൻ മാധ്യമപ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു. റുഷ്ദി സർറാജ് എന്ന മാധ്യമപ്രവർത്തകനാണ് കൊല്ലപ്പെട്ടത്.
ഇസ്രായേൽ സൈന്യവും ഹിസ്ബുല്ലയും തമ്മിൽ ആക്രമണം രൂക്ഷമായതോടെ ലെബനനുമായുള്ള രാജ്യത്തിന്റെ വടക്കൻ അതിർത്തിയോട് ചേർന്നുള്ള പട്ടണങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് ഇസ്രായേലികളെ ഒഴിപ്പിക്കുകയാണ്.
ഇന്ന് രാവിലെ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം 58 ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. റാമല്ല, ജെനിൻ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു നടപടി. രണ്ടാഴ്ചക്കിടെ വെസ്റ്റ് ബാങ്കിൽനിന്നും ആയിരത്തിലേറെ ഫലസ്തീനികളെയാണ് ഇസ്രായേൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ ഗസ്സയിൽ തകർക്കപ്പെട്ട പള്ളികളുടെ എണ്ണം 31 ആയി. കഴിഞ്ഞ ദിവസം അഞ്ച് പള്ളികളാണ് തകർന്നത്.
ന്യൂഡൽഹി: ഇസ്രായേൽ ആക്രമണം തുടരുന്ന ഗസ്സയിലേക്ക് മെഡിക്കൽ ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളുമായച്ച് ഇന്ത്യ. എയർഫോഴ്സിന്റെ c-17 വിമാനമാണ് അവശ്യവസ്തുക്കളുമായി പറന്നുയർന്നത്. 32 ടൺ സാധനങ്ങളാണ് ഇന്ത്യ ഫലസ്തീന് നൽകുന്നത്. ഇതിൽ 6.5 ടണ്ണും മെഡിക്കൽ സഹായമാണ്. റഫ അതിർത്തി വഴി സാധനങ്ങൾ ഗസ്സയിലെത്തിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.