ഇസ്ലാമാബാദ്: പാക് അധീന കശ്മീരുമായി അതിർത്തി പങ്കിടുന്ന തർക്ക മേഖലയായ ഗിൽഗിത് ബൽതിസ്താനെ പാക് ഭരണകൂടം രാജ്യത്തിെൻറ അഞ്ചാം പ്രവിശ്യയാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. പ്രവിശ്യ കോർഡിനേഷൻ ചുമതലയുള്ള മന്ത്രി റിയാസ് ഹുസൈൻ പിർസാദയാണ് ഇക്കാര്യം അറിയിച്ചത്. രണ്ടുവർഷം മുമ്പ് തന്നെ ഇതിനായുള്ള ആലോചന തുടങ്ങിയതായും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രവിശ്യയാക്കി പ്രഖ്യാപിക്കാൻ ആദ്യം ഭരണഘടന ഭേദഗതി വരുത്തേണ്ടതുണ്ട്. ഇത് ഉടൻ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താെൻറ നീക്കം ഇന്ത്യയുമായുള്ള നയതന്ത്രം കൂടുതൽ വഷളാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി കടന്നുപോകുന്ന മേഖലയാണ് ഗിൽഗിത് ബൽതിസ്താൻ. 4600 ഡോളറിെൻറ സാമ്പത്തിക പദ്ധതി യാഥാർഥ്യമാകണമെങ്കിൽ, അത് കടന്നുപോകുന്ന മേഖലകൾക്ക് ഭരണഘടനപരമായി പദവി നിശ്ചയിക്കണമെന്ന് ചൈന വ്യവസ്ഥ മുന്നോട്ടുവെച്ചിരുന്നു. 2009ൽ, ആസിഫ് അലി സർദാരി പ്രസിഡൻറായിരിക്കെ, മേഖലക്ക് പരിമിത സ്വയം ഭരണാവകാശം അനുവദിച്ച് പ്രത്യേക മേഖലയായി പരിഗണിച്ച് നിയമനിർമാണം നടത്തുകയായിരുന്നു. ഇൗ സാഹചര്യത്തിൽ ഇടനാഴി യാഥാർഥ്യമാകില്ലെന്ന തിരിച്ചറിവാണ് ഗിൽഗിത് ബൽതിസ്താന് പ്രവിശ്യ പദവി അനുവദിക്കാമെന്ന നിലപാടിലേക്ക് പാക് ഭരണകൂടത്തെ എത്തിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ബലൂചിസ്താൻ, ഖൈബർ പഖ്തൂൺക്വ, പഞ്ചാബ്, സിന്ധ് എന്നിവയാണ് പാകിസ്താെൻറ നാല് പ്രവിശ്യകൾ.
ഗിൽഗിത് ബൽതിസ്താനെ പ്രവിശ്യയാക്കുന്നതിലൂടെ പാകിസ്താന് ഇന്ത്യയുടെ കനത്ത എതിർപ്പ് നേരിടേണ്ടി വരും. പാക് അധീന കശ്മീരിനെപ്പോലെ തന്നെ ഇന്ത്യ അതിെൻറ അവിഭാജ്യഘടകമായി ഗിൽഗിത് മേഖലയെയും കാണുന്നുന്നുണ്ട്. മാത്രമല്ല, പാകിസ്താെൻറ പ്രഖ്യാപിത നിലപാടിൽനിന്നുള്ള മാറ്റമായും ഇൗ നീക്കം വിലയിരുത്തപ്പെടുന്നു. മുമ്പ് ഇൗ ആവശ്യം ഉന്നയിക്കപ്പെട്ടപ്പോഴെല്ലാം കശ്മീർ വിഷയം ചൂണ്ടിക്കാട്ടി ഗിൽഗിത് ബൽതിസ്താനെ പ്രവിശ്യയാക്കണമെന്ന ആവശ്യം നിരാകരിക്കുകയാണ്. പരിമിതമായ അധികാരങ്ങളുള്ള ഒരു അസംബ്ലി സ്ഥാപിക്കുക മാത്രമാണ് ചെയ്തത്. പ്രവിശ്യയാക്കുന്നത് കശ്മീർ വിഷയത്തിൽ യു.എന്നിൽ പാകിസ്താന് തിരിച്ചടിയാകുമെന്നായിരുന്നു ഇതിന് പാക് ഭരണകൂടം നൽകിയിരുന്ന വിശദീകരണം. ഇൗ നിലപാടിൽനിന്നാണ് ഇപ്പോൾ പാകിസ്താൻ മാറിയിരിക്കുന്നത്.
മലനിര പ്രദേശമായ ഗിൽഗിത് ബൽതിസ്താനിൽ 2015ലെ കണക്കു പ്രകാരം 18 ലക്ഷം പേർ അധിവസിക്കുന്നുണ്ട്. പാക് നീക്കത്തെക്കുറിച്ച് ഇന്ത്യ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.