ജറുസലേം: ഇസ്രായേലിലെ ചൈനീസ് സ്ഥാനപതി ഡൂ വേയ്നെ (57) തെൽഅവീവിലെ ഔദ്യോഗിക വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
തെൽഅവീവിലെ വടക്കൻ പ്രദേശമായ ഹെർസ്ലിയയിലെ ഔദ്യോഗിക വസതിയിൽ ഞായറാഴ്ച രാവിലെയാണ് ഡൂ വേയ്നെ മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടം പൊലീസ് വലയത്തിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വക്താവ് അറിയിച്ചു.
മരണകാരണം ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇതു സംബന്ധിച്ച് ചൈനീസ് ഭരണകൂടമോ ഇസ്രായേലിലെ ചൈനീസ് എംബസിയോ പ്രതികരിച്ചിട്ടില്ല. അതേസമയം, ഡൂവിേൻറത് സ്വാഭാവിക മരണമാണെന്നും രാത്രി ഉറക്കത്തിനിടെയാണ് മരണം സംഭവിച്ചതെന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇസ്രായേൽ സന്ദർശനവേളയിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കൊറോണ വൈറസ് വ്യാപനത്തിെൻറ പേരിൽ ചൈനയെ രൂക്ഷമായി വിമർശിച്ച് ഒരാഴ്ച തികയും മുമ്പാണ് ചൈനീസ് സ്ഥാനപതിയുടെ മരണമെന്നതും ശ്രദ്ധേയമാണ്. ചൈന വൈറസ് വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപിച്ച പോംപിയോ, ചൈനീസ് കമ്പനികളുമായി കരാർ ഒപ്പുവെക്കരുതെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു. പോംപിയോയുടെ പ്രസ്താവനക്കെതിരെ ഇസ്രായേലിലെ ചൈനീസ് എംബസി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചതും.
ഉക്രൈനിലെ ചൈനീസ് സ്ഥാനപതിയായിരുന്ന ഡൂ ഈ വർഷം ഫെബ്രുവരിയിലാണ് ഇസ്രായേലിൽ ചുമതലയേൽക്കുന്നത്. ഭാര്യയും ഒരു മകനുമുണ്ട്. എന്നാൽ, അവർ തെൽ അവീവിൽ അദ്ദേഹത്തിനൊപ്പം താമസിക്കുന്നില്ലെന്നാണ് വിവരം.
മാർച്ച് മധ്യത്തിൽ ജറുസലേം പോസ്റ്റിൽ എഴുതിയ ലേഖനത്തിൽ താൻ രണ്ടാഴ്ചത്തെ ക്വാറൻറീനിൽ പ്രവേശിക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.