അലപ്പോയിലെ ജില്ലകളിലൊന്ന് സൈന്യം പിടിച്ചെടുത്തു

ഡമസ്കസ്: വിമതരുടെ ആധിപത്യ കേന്ദ്രമായ കിഴക്കന്‍ അലപ്പോയിലെ പ്രധാന ജില്ലകളിലൊന്നായ ഹനാനോ സിറിയന്‍ സൈന്യം പിടിച്ചെടുത്തു. ഹനാനോ കീഴടക്കിയതായി സൈന്യം വ്യക്തമാക്കി. നഗരത്തിന്‍െറ ഓരോ മൂലകളിലും കുഴിച്ചിട്ടിരിക്കുന്ന സ്ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കുന്ന ശ്രമം നടന്നുകൊണ്ടിരിക്കയാണ്.

സൈന്യത്തിന്‍െറ തുടരെയുള്ള വ്യോമാക്രമണവും ചികിത്സാ സൗകര്യങ്ങളുടെ അഭാവവും വിമതരെ തളര്‍ത്തുകയാണ്. കര-വ്യോമ മേഖലകളില്‍ ആക്രമണം കടുപ്പിച്ചാണ് കിഴക്കന്‍ മേഖലയില്‍ സൈന്യം മുന്നേറുന്നത്. ‘‘ഭീതിയില്ലാതെയാണ് ഞങ്ങള്‍ പോരാട്ടം തുടരുന്നത്. എന്നാല്‍, തുടരെയുള്ള ആക്രമണം തളര്‍ത്തുകയാണ്.

നിരവധിപേര്‍ മരിച്ചുവീണു. അതിലേറെ പേര്‍ക്ക് പരിക്കേറ്റു. ആശുപത്രികളുടെ അഭാവം കനത്ത വെല്ലുവിളിയായി മുന്നിലുണ്ട്. ഈ കാരണങ്ങളെല്ലാം മുന്‍നിരസൈനികരെ തളര്‍ത്തുന്നു’’ -വടക്കന്‍ സിറിയയില്‍ ബശ്ശാര്‍ സൈന്യത്തിനെതിരെ പോരാടുന്ന വിമതസഖ്യത്തിലെ ജബ്ഹ ശാമിയ പറഞ്ഞു. ആക്രമണം കൊടുമ്പിരിക്കൊള്ളുമ്പോഴും അന്താരാഷ്ട്രതലത്തില്‍ തുടരുന്ന നിശ്ശബ്ദത അസഹനീയമാണെന്ന് സംഘം കുറ്റപ്പെടുത്തി. മാസങ്ങള്‍ക്കു മുമ്പുതന്നെ ഈ മേഖലയിലെ ജനങ്ങളെ കുടിയൊഴിപ്പിച്ചിരുന്നു.

ഒരുകാലത്ത് സിറിയയുടെ വാണിജ്യകേന്ദ്രമായിരുന്ന അലപ്പോ ആഭ്യന്തരയുദ്ധാനന്തരമാണ് വിഭജിക്കപ്പെട്ടത്. രണ്ടരലക്ഷത്തിലേറെ ജനങ്ങള്‍ ഇവിടെ ഉപരോധത്തില്‍ കഴിയുന്നുണ്ടെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്. അഞ്ചരവര്‍ഷമായി തുടരുന്ന പോരാട്ടത്തില്‍ അലപ്പോ തിരിച്ചുപിടിക്കുക ബശ്ശാര്‍ അല്‍ അസദിന്‍െറ അഭിമാനപ്രശ്നമാണ്. ദിവസങ്ങള്‍ നീണ്ട വെടിനിര്‍ത്തലിനുശേഷം കഴിഞ്ഞ ചൊവ്വാഴ്ച മേഖലയില്‍ സൈന്യം ആക്രമണം പുനരാരംഭിക്കുകയായിരുന്നു. കിഴക്കന്‍ മേഖലയില്‍  വ്യോമാക്രമണങ്ങളില്‍ ഇതുവരെ 212 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു.

Tags:    
News Summary - aleppo battle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.