കാബൂൾ: പടിഞ്ഞാറൻ കാബൂളിലെ ദാഷ്തെ ബർച്ചിയിലെ വോട്ടർ രജിസ്ട്രേഷൻ കേന്ദ്രത്തിൽ ചാവേറാക്രമണം. 57 പേർ കൊല്ലപ്പെടുകയും 112 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ കൂടാനിടയുണ്ട്. കെട്ടിടത്തിെൻറ കവാടത്തിൽ ബെൽറ്റ് ബോംബ് ധരിച്ചെത്തിയ ആക്രമി പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിെൻറ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുത്തു.
ഒക്ടോബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനുവേണ്ടി ഞായറാഴ്ച തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുന്നതിനിടെയാണു സ്ഫോടനമുണ്ടായത്. മരിച്ചവരിൽ കൂടുതലും കുട്ടികളും സ്ത്രീകളുമാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഈ വർഷം പാർലമെൻറ് െതരഞ്ഞെടുപ്പു നടത്തുമെന്നു പ്രഖ്യാപിച്ച പ്രസിഡൻറ് അശ്റഫ് ഗനിക്കുള്ള തിരിച്ചടിയാണ് ആക്രമണമെന്നാണ് കരുതുന്നത്.
സമീപത്തുണ്ടായിരുന്ന കെട്ടിടങ്ങളും കാറുകളും തകർന്നു. ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന പാർലമെൻറ്, ജില്ല കൗൺസിൽ തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനു രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ വോട്ടർ രജിസ്ട്രേഷൻ സെൻററുകൾ തുറന്നിട്ടുണ്ട്. രാജ്യാന്തര തല സമ്മർദം ഏറിവന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പു സംഘടിപ്പിക്കാൻ അഫ്ഗാൻ ഒരുങ്ങുന്നത്. ഈ മാസം ആദ്യം മുതൽതന്നെ രജിസ്ട്രേഷൻ നടപടികൾ തുടങ്ങിയിരുന്നെങ്കിലും പലയിടത്തും കനത്ത ഭീഷണിയാണ് ഉദ്യോഗസ്ഥർക്കു നേരിടേണ്ടിവരുന്നത്.
അതേസമയം, വടക്കൻ നഗരമായ പുലെ ഖംരിയിലെ വോട്ടർ രജിസ്ട്രേഷൻ സെൻററിനു സമീപത്തുണ്ടായ സ്ഫോടനത്തിൽ ഒരു കുടുംബത്തിലെ ആറു പേരും കൊല്ലപ്പെട്ടിരുന്നു. രണ്ട് സ്ഫോടനങ്ങളും തമ്മിൽ ബന്ധമൊന്നുമില്ലെന്നാണു വിവരം. ജനുവരിയിൽ ആംബുലൻസ് ബോംബ് പൊട്ടിത്തെറിച്ച് 100 പേര് കൊല്ലപ്പെട്ടതിനു ശേഷം കാബൂളിലുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്. താലിബാെൻറ നിയന്ത്രണത്തിലുള്ള മേഖലകളും തെരഞ്ഞെടുപ്പിെൻറ ഭാഗമാണ്. ഏതാണ്ട് 1.4 കോടി ആളുകളെ വോട്ടർപട്ടികയിലുണ്ടെന്നാണ് അധികൃതരുടെ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.