ബംഗ്ലാദേശിൽ ബുദ്ധ സന്യാസിയെ വെട്ടിക്കൊന്നു

ധാക്കാ: ബംഗ്ലാദേശിലെ വടക്കുകിഴക്കൻ ജില്ലയായ ബൻദാർബനിൽ എഴുപത്തിയഞ്ചുകാരനായ ബുദ്ധ സന്യാസിയെ വെട്ടിക്കൊന്നു.  സന്യാസിയായ മോംഗ് ഷുവേ ചക്കിന്റെ മൃതശരീരം ഇന്ന് രാവിലെയാണ്   ഗ്രാമവാസികൾ  ബുദ്ധ ക്ഷേത്രത്തിനകത്ത് നിന്നും കണ്ടെത്തിയത്. മതന്യൂനപക്ഷങ്ങൾക്കും  മതേതര പ്രവർത്തകർക്കും എതിരായി ബംഗ്ലാദേശിൽ നടക്കുന്ന ആക്രമണങ്ങളിൽ ഒടുവിലത്തെ സംഭവമാണിത്.  തലസ്ഥാനമായ ധാക്കയിൽ നിന്നും 350 കിലോമീറ്റർ അകലെയാണ് സംഭവം. നാലുപേർ ചേർന്ന അക്രമി സംഘമാണ് കൊലക്ക് പിന്നിലെന്ന് കരുതുന്നു.ക്ഷേത്രത്തിനകത്ത്  പ്രതികളുടെ കാൽപ്പാടുകൾ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ വർഷം വിദേശികൾ, സൂഫി-ശിയാ-അഹമദിയ വിഭാഗം, ഹിന്ദു, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ എന്നിവർക്ക് നേരെ ആക്രമണങ്ങളും കൊലപാതകങ്ങളും ഉണ്ടായിരുന്നു. തീവ്ര ഇസ്ലാമിസ്റ്റുകളും ഐ.എസ്, അൽഖാഇദയുടെ ബംഗ്ലാദേശ് വിഭാഗവും കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

എന്നാൽ കൊലപാതങ്ങൾക്ക് പിന്നിൽ രാജ്യത്തിനുള്ളിലെ തീവ്രവാദികളാണെന്നും ഐ.എസ്- അൽ ഖാഇദ പ്രവർത്തകരുടെ സാന്നിദ്ധ്യം രാജ്യത്തില്ലെന്നുമാണ് ബംഗ്ലാദേശ് വ്യക്തമാക്കിയത്.  മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം നേരിടുന്നതിൽ ബംഗ്ലാ സർക്കാർ പരാജയമാണെന്ന് അന്താരാഷ്ട്ര തലത്തിൽ വിമർശമുയർന്നിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.