കാബൂള്‍: വടക്കുകിഴക്കന്‍ കുന്ദുസിലെ പ്രമുഖ നഗരം താലിബാന്‍ പിടിച്ചെടുത്തു. അടുത്തിടെയാണ് താലിബാനില്‍നിന്ന് തന്ത്രപ്രധാന നീക്കത്തിലൂടെ സൈന്യം കുന്ദൂസ് തിരിച്ചുപിടിച്ചത്. നഗരത്തിലെ വിവിധഭാഗങ്ങളിലെ സൈനിക ആസ്ഥാനങ്ങള്‍ക്കു നേരെയാണ് താലിബാന്‍ ആക്രമണം തുടങ്ങിയതെന്ന് പൊലീസ് മേധാവി മുഹമ്മദുല്ല ബഹേജ് പറഞ്ഞു. മേഖല തിരിച്ചുപിടിക്കാന്‍ സൈന്യം പോരാട്ടം ശക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോരാട്ടം രൂക്ഷമായതിനെ തുടര്‍ന്ന് കുന്ദുസില്‍നിന്ന് ആളുകള്‍ പലായനം തുടങ്ങി. സര്‍ക്കാര്‍ കുന്ദുസിന്‍െറ കാര്യത്തില്‍ അശ്രദ്ധ തുടര്‍ന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ മേഖല താലിബാന്‍ കീഴടക്കുമെന്ന് കുന്ദുസ് പ്രവിശ്യാ കൗണ്‍സില്‍ മേധാവി മുഹമ്മദ് യൂസുഫ് അയ്യൂബി മുന്നറിയിപ്പു നല്‍കി. അഫ്ഗാനിലെ 15ഓളം പ്രവിശ്യകളില്‍ താലിബാനെതിരെ സുരക്ഷാസേന പോരാട്ടം തുടരുകയാണ്. കുന്ദുസും താലിബാന്‍െറ സ്ഥിരം ആക്രമണകേന്ദ്രമാണ്. വടക്കന്‍ മേഖലയിലെ ബാഗ്ലന്‍ പ്രവിശ്യ കഴിഞ്ഞയാഴ്ച താലിബാന്‍ പിടിച്ചെടുത്തിരുന്നു. തെക്കന്‍ മേഖലയിലെ ഹെല്‍മന്ദ്, കിഴക്കന്‍ മേഖലയിലെ നങ്കാര്‍ഹര്‍ പ്രവിശ്യകളിലും ആക്രമണം രൂക്ഷമായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.