തെഹ്റാൻ: ഇറാനിൽ ഇപ്പോൾ പെയ്യുന്ന മഴക്ക് കരി നിറമാണ്. യുദ്ധ ഭീഷണിക്കിടെ രാജ്യത്തിന്റെ പരിസ്ഥിതിക്കും ജനങ്ങളുടെ ആരോഗ്യത്തിനും മേൽ കടുത്ത ആശങ്കയും വെല്ലുവിളിയും ഉയർത്തിയിരിക്കുകയാണിത്. കഴിഞ്ഞ ദിവസങ്ങളിൽ ഇറാന്റെ എണ്ണ ഡിപ്പോകളിൽ നടന്ന യു.എസ് ബോംബാക്രമണങ്ങൾക്കു പിന്നാലെയാണ് വിഷം മഴയായി പെയ്യാൻ തുടങ്ങിയത്. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ വിഷപ്പുകയുടെ കട്ടിയുള്ള മേഘങ്ങൾ ഉരുണ്ടുകൂടിയിരിക്കുന്നത് കാണാം.
യു.എസ്-ഇസ്രായേൽ സേന വ്യോമാക്രമണം നടത്തി മണിക്കൂറുകൾക്കുശേഷം ഇറാന്റെ ചില ഭാഗങ്ങളിൽ കറുത്ത മഴ പെയ്യുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കെട്ടിടങ്ങൾക്കും കാറുകൾക്കും മേൽ എണ്ണ കലർന്ന മഴത്തുള്ളികൾ പതിച്ചു. പിന്നാലെ ഇറാൻ നിവാസികളിൽ തലവേദന, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
‘ആസിഡ് മഴ’ എന്ന പദം സൂചിപ്പിക്കുന്നതിനേക്കാൾ മോശമാണ് ഇതിലെ അപകടങ്ങൾ. ഹ്രസ്വ-ദീർഘകാലാടിസ്ഥാനത്തിൽ മനുഷ്യർക്കും പരിസ്ഥിതിക്കും ഹാനികരമായ മറ്റ് നിരവധി മലിനീകരണ വസ്തുക്കൾ അതിൽ ഉൾചേർന്നിരിക്കും. ബോംബുകൾ പതിച്ച എണ്ണ ഡിപ്പോകളിൽ നിന്നുയരുന്ന പുകയിൽ സൾഫർ ഡൈ ഓക്സൈഡും നൈട്രജൻ ഡൈ ഓക്സൈഡും അടങ്ങിയിരിക്കും. അവ വായുവിൽ സൾഫ്യൂറിക് ആസിഡും നൈട്രിക് ആസിഡും രൂപപ്പെടുത്തും. ഈ ആസിഡ് പിന്നീട് ജലത്തുള്ളികളിൽ കലരുകയും ആസിഡ് മഴക്ക് കാരണമാവുകയും ചെയ്യും.
ആസിഡ് മഴ വളരെ അപകടകരമായേക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇറാന്റെ ‘റെഡ് ക്രസന്റ് സൊസൈറ്റി’. ഇറാനിലെ ഈ കറുത്ത പുക ശ്വസിക്കുന്ന ആളുകൾക്ക് തലവേദനയോ ശ്വസിക്കാൻ ബുദ്ധിമുട്ടോ ഉണ്ടാകാം. പ്രത്യേകിച്ച് ആസ്ത്മയോ മറ്റ് ശ്വാസകോശ രോഗമോ ഉള്ളവർക്ക്. പ്രായമായവർ, കുട്ടികൾ, വൈകല്യമുള്ളവർ തുടങ്ങിയ ദുർബല വിഭാഗങ്ങൾക്ക് അപകടസാധ്യത ഏറെയാണ്. ഗർഭിണികൾ വിഷാംശമുള്ള വായു ശ്വസിക്കുന്നത് കുട്ടികളുടെ ജനന ഭാരം കുറക്കുന്നതിനിടയാക്കും. ദീർഘകാലാടിസ്ഥാനത്തിൽ, വായുവിലും കറുത്ത മഴയിലും ഉള്ള സംയുക്തങ്ങളുമായി സമ്പർക്കം പുലർത്തുന്നത് ആളുകളിൽ കാൻസർ സാധ്യതയും വർധിപ്പിക്കും. ‘അൾട്രാഫൈൻ കണികകൾ’ ശ്വസിക്കുമ്പോൾ അവ രക്തചംക്രമണത്തിലേക്കും പ്രവേശിക്കും.
ഇറാനിലെ കരി മഴ സൂചിപ്പിക്കുന്നത് ഹൈഡ്രോ കാർബണുകൾ, പി.എം 2.5 എന്നറിയപ്പെടുന്ന അൾട്രാഫൈൻ കണികകൾ, പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ എന്ന് വിളിക്കപ്പെടുന്ന ‘കാർസിനോജെനിക്‘ സംയുക്തങ്ങൾ തുടങ്ങിയ വിഷ വസ്തുക്കൾ മഴയിലേക്ക് കടന്നുവന്നിട്ടുണ്ടെന്നാണ്. ഇതിനുപുറമെ നിർമാണ വസ്തുക്കളിൽ നിന്നുള്ള ഘനലോഹങ്ങളും, അജൈവ സംയുക്തങ്ങളും, സ്ഫോടനങ്ങളിലും തുടർന്നുള്ള തീപിടുത്തങ്ങളിലും ഉൾപ്പെട്ട വസ്തുക്കളും അടക്കം ഇതര അജ്ഞാത രാസവസ്തുക്കളുടെ മിശ്രിതവും അതിലുണ്ടാകും.
ഇറാനിൽ ഈ പുകയും കറുത്ത മഴയും അനുഭവിക്കുന്ന ആളുകൾ മാസ്കുകളോ മുഖംമൂടികളോ ധരിക്കാൻ ശ്രമിക്കണമെന്നാണ് മുന്നറിയിപ്പ്. വീടിനുള്ളിൽ തന്നെ കഴിയുക, വാതിലുകളും ജനലുകളും അടച്ചിടുക, വായു പുറത്തുവിടാതിരിക്കാൻ ശ്രദ്ധിക്കു തുടങ്ങിയ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.