തെഹ്റാൻ: ഇറാനെതിരായ യുദ്ധത്തിൽ ഇതുവരെ 140ലേറെ യു.എസ് സൈനികർക്ക് പരിക്കേറ്റതായി പെന്‍റഗൺ. ഇതിൽ എട്ടുപേരുടെ നില ഗുരുതരമായി തുടരുന്നു.
എട്ടു പേരാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടതെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഭൂരിഭാഗം സൈനികരുടെയും പരിക്ക് നിസ്സാരമാണെന്ന് പെന്‍റഗൺ പത്രക്കുറിപ്പിൽ അറിയിച്ചു. 'ഓപറേഷൻ എപിക് ഫ്യൂറി ആരംഭിച്ചതു മുതൽ 10 ദിവസം നീണ്ട തുടർച്ചയായ ആക്രമണങ്ങളിൽ ഏകദേശം 140 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്' -പെന്റഗൺ വക്താവ് ഷോൺ പാർനൽ പറഞ്ഞു. പരിക്കിൽനിന്ന് മുക്തരായി 108 സൈനിക അംഗങ്ങൾ തിരിച്ചെത്തി. എട്ടു സൈനികർ ഗുരുതര പരിക്കുകളുമായി ഇപ്പോഴും ചികിത്സയിലാണ്. നേരത്തെ, 150 സൈനിക അംഗങ്ങൾക്ക് യുദ്ധത്തിന്‍റെ ആദ്യ 10 ദിവസത്തിനുള്ളിൽ പരിക്കേറ്റതായി സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് പെന്‍റഗണിന്‍റെ വിശദീകരണ കുറിപ്പ് പുറത്തുവന്നത്.
എട്ടു അമേരിക്കൻ സൈനികർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ കുവൈത്തിലെ ഒരു സൈനികൻ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് മരിച്ചതെന്നാണ് വിശദീകരണം. വ്യോമാക്രമണത്തിന് തിരിച്ചടിയായി ഇസ്രായേയിലേക്കും ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കുനേരെയും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ പ്രത്യാക്രമണം തുടരുകയാണ്. ഇതിനകം ഇറാനിൽ മരണം 1400 കവിഞ്ഞതായാണ് അനൗദ്യോഗിക റിപ്പോർട്ട്. ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ലബനാനിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്. തിങ്കളാഴ്ച മാത്രം ലക്ഷം പേരാണ് പലായനം ചെയ്തത്. ഇതോടെ, പലായനം ചെയ്തവരുടെ എണ്ണം 6.67 ലക്ഷമായി.
പന്ത്രണ്ടാം ദിവസവും തെഹ്റാൻ ഉൾപ്പെടെയുള്ള ഇറാൻ നഗരങ്ങളിൽ ഇസ്രായേലിന്‍റെയും അമേരിക്കയുടെയും വൻ ആക്രമണമുണ്ടായി. ഹുർമുസ് കടലിടുക്കിൽ മൈനുകൾ പാകുന്നതിനിടെ, 16 ഇറാൻ പടക്കപ്പലുകൾ തകർത്തതായി അമേരിക്ക അവകാശപ്പെട്ടു. ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം തടസ്സപ്പെടുത്തിയാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
അമേരിക്കൻ-ഇസ്രായേൽ സൈന്യം ഇതുവരെ രാജ്യത്തെ പതിനായിരം സിവിലിയൻ കേന്ദ്രങ്ങൾക്കുനേരെ ആക്രമണം നടത്തിയതായി ഇറാൻ അറിയിച്ചു. തെൽ അവീവിൽ തുടർച്ചയായി മൂന്ന് മണിക്കൂറിലേറെ നേരമുണ്ടായ ഇറാന്‍റെ മിസൈൽ വർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മുജ്തബ ഖാംനഈ പരമോന്നത ആത്മീയ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഇറാൻ ഇസ്രായേലിൽ നടത്തിയ ആക്രമണത്തിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ സഹോദരൻ ഇഡോ നെതന്യാഹു കൊല്ലപ്പെട്ടെന്ന ഇറാൻ മാധ്യമങ്ങൾ അവകാശപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ കുടുംബ വീടിന് സമീപം നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് പ്രചാരണം.
ഇസ്രായേൽ മന്ത്രി ഇറ്റമർ ബെൻഗ്വിറിന് ഗുരുതര പരിക്കേറ്റെന്നും പ്രചാരണമുണ്ട്. സംഭവത്തിൽ ഇസ്രായേൽ പ്രതികരിച്ചിട്ടില്ല. എന്നാൽ, മിസൈൽ വീണ് നെതന്യാഹുവിന്റെ വസതി കത്തുന്നതായി ഇതോടൊപ്പം പ്രചരിക്കുന്ന വിഡിയോ മാസങ്ങൾ പഴക്കമുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.