താലിബാന്‍ നേതാവ് മുല്ല മന്‍സൂര്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം

കാന്തഹാര്‍: മുല്ലാ ഉമറിനുശേഷം താലിബാന്‍ നേതാവായി മാറിയ മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടോ അതോ, ജീവിച്ചിരിപ്പുണ്ടോ..?
ദുരൂഹതകളുടെ പരമ്പരകള്‍ തീര്‍ത്ത് മന്‍സൂറിനെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. മന്‍സൂര്‍ കൊല്ലപ്പെട്ടെന്ന് അഫ്ഗാന്‍ സര്‍ക്കാറിന്‍െറ വക്താക്കള്‍ തറപ്പിച്ചു പറയുമ്പോള്‍ സുരക്ഷിതനാണെന്ന പ്രഖ്യാപനവുമായാണ് താലിബാന്‍ രംഗത്തുവന്നിരിക്കുന്നത്.
താലിബാനിലെ അഭിപ്രായഭിന്നതകള്‍ക്കിടയില്‍ എതിര്‍ ഗ്രൂപ്പുകാരുടെ വെടിയേറ്റ് മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ടുവെന്ന് അഫ്ഗാന്‍ വൈസ് പ്രസിഡന്‍റിന്‍െറ വക്താവ് സുല്‍ത്താന്‍ ഫൈസിയാണ്  ട്വീറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്. വെടിവെപ്പില്‍  മന്‍സൂറിന് ഗുരുതരമായി പരിക്കേറ്റുവെന്നും പിന്നീട് കൊല്ലപ്പെടുകയായിരുന്നുവെന്നുമാണ് ഫൈസിയുടെ ട്വീറ്റ്. കൃത്യമായ രേഖകളില്ലാതെയായിരുന്നു ഫൈസിയുടെ വിവരണം. പാകിസ്താനിലെ അതിര്‍ത്തി നഗരമായ ക്വറ്റക്ക് സമീപമാണ് സംഭവം നടന്നതെന്നും അദ്ദേഹം പറയുന്നു.
കൂടുതല്‍ വിശദീകരണത്തിനായി വാര്‍ത്താ ഏജന്‍സികള്‍ സമീപിച്ചെങ്കിലും സുല്‍ത്താന്‍ ഫൈസി പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്നാണ്, മന്‍സൂര്‍ കൊല്ലപ്പെട്ടെന്നത് വ്യാജ വാര്‍ത്തയാണെന്നും അദ്ദേഹം സുരക്ഷിതനാണെന്നും പ്രഖ്യാപിച്ച് താലിബാന്‍ രംഗത്തുവന്നത്. തെളിവായി മന്‍സൂറിന്‍െതെന്ന പേരില്‍ താലിബാന്‍ ശബ്ദരേഖയും പുറത്തുവിട്ടിട്ടുണ്ട്. പക്ഷേ,അതിന്‍െറ ആധികാരികതയില്‍ സംശയമുള്ളതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്് ചെയ്യുന്നു. മന്‍സൂറിനുമുമ്പ് നേതാവായിരുന്ന മുല്ല ഉമറിന്‍െറ മരണം താലിബാന്‍ തന്നെ സമ്മതിച്ചത് രണ്ടുവര്‍ഷം കഴിഞ്ഞശേഷമായിരുന്നുവെന്നതിനാല്‍ താലിബാന്‍െറ നിഷേധക്കുറിപ്പും സംശയത്തോടെയാണ് പുറംലോകം വിലയിരുത്തുന്നത്.
മുല്ല മന്‍സൂര്‍ കൊല്ലപ്പെട്ടു എന്നത് എതിരാളികളുടെ പ്രചാരണം മാത്രമാണെന്ന് താലിബാന്‍ കമാന്‍ഡറും ഗ്വണ്ടാനമോയിലെ മുന്‍ തടവുകാരനുമായിരുന്ന അബ്ദുല്ല സര്‍ഹാദി പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് പതിറ്റാണ്ട് സംഘടനയെ നയിച്ചിരുന്ന മുല്ല ഉമര്‍ മരണപ്പെട്ടതായി താലിബാന്‍ സ്ഥിരീകരിച്ചത് നാലുമാസം മുമ്പായിരുന്നു. കഴിഞ്ഞ ജൂലൈ 31ന് മുല്ല അക്തര്‍ മന്‍സൂര്‍ തലപ്പത്തത്തെിയ ശേഷം നേതൃത്വത്തെ ചൊല്ലി സംഘടനയില്‍ തര്‍ക്കമുണ്ടായിരുന്നതായി വാര്‍ത്തകളുണ്ട്.  മുഹമ്മദ് റസൂലിന്‍െറ നേതൃത്വത്തില്‍ ഒരു വിഭാഗം കഴിഞ്ഞ മാസം മറ്റൊരു സംഘം രൂപവത്കരിച്ചിരുന്നു. ഭീകരവാദ സംഘടനയായ ഐ.എസുമായി റസൂലിന്‍െറ സംഘത്തിന് ബന്ധമുള്ളതായി അഫ്ഗാന്‍ സര്‍ക്കാറിന്‍െറ വക്താവ് പറഞ്ഞു. മന്‍സൂറിന്‍െറ അനുയായികളുമായി ബുധനാഴ്ച നടന്ന വെടിവെപ്പില്‍ മുഹമ്മദ് റസൂലിന്‍െറ അടുത്ത അനുയായിയായ മുല്ല ദാതുല്ല കൊല്ലപ്പെട്ടിരുന്നു. ഇതിന്‍െറ തിരിച്ചടിയായിരിക്കാം മുല്ല അക്തര്‍ മന്‍സൂറിന് നേരേ നടന്ന ആക്രമണമെന്നാണ് അഫ്ഗാന്‍ ഒൗദ്യോഗികമായി നല്‍കുന്ന വിശദീകരണം.
താലിബാനുമായി വീണ്ടും സമാധാന ചച്ചകള്‍ക്ക് കളമൊരുങ്ങുന്നതിനിടയിലാണ് ഈ സംഭവങ്ങള്‍ എന്നത് ചര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്.
ഫ്രാന്‍സില്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനി സമാധാന ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചിരുന്നതുമാണ്. മന്‍സൂര്‍ കൊല്ലപ്പെട്ടത് ശരിയാണെങ്കില്‍ താലിബാനില്‍ രൂക്ഷമായ ആഭ്യന്തര കലാപമുണ്ടാകാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.