വാഷിങ്ടൺ: ഡോണൾഡ് ട്രംപിന്‍റെ പിൻഗാമിയായി ജോ ബൈഡൻ എത്തിയതോടെ യു.എസ്- റഷ്യ ബന്ധം കൂടുതൽ ഉഷ്മളമാകുമെന്ന് പ്രവചിച്ചവർക്ക് തെറ്റി. ബുധനാഴ്ച റഷ്യൻ പ്രസിഡന്‍റിനെതിരെ ബൈഡൻ നടത്തിയ പ്രസ്താവനയോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ കൊമ്പുകോർക്കൽ വീണ്ടും പഴയകാലത്തോളം ശക്തമായി.
കൊലയാളി പുടിൻ വില കൊടുക്കേണ്ടിവരുമെന്നായിരുന്നു അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലിനെ കുറിച്ച് അമേരിക്കൻ പ്രസിഡന്‍റിന്‍റെ പ്രതികരണം. യു.എസ് ടെലിവിഷൻ ചാനലായ എ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റഷ്യൻ നേതാവ് ഇടപെട്ടുവെന്ന ഇന്‍റലിജൻസ് റിപ്പോർട്ടുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം. പ്രതിപക്ഷ നേതാവ് അലക്സി നാവൽനിക്ക് വിഷം നൽകി കൊലപാതകശ്രമം നടത്തിയ സംഭവത്തിൽ പുടിൻ കൊലയാളിയാണെന്ന് കരുതുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ അതെയന്ന് മറുപടി നൽകി. റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കാൻ അടുത്തിടെ അമേരിക്ക തീരുമാനമെടുത്ത സാഹചര്യത്തിൽ പ്രതികരണം ടെലിവിഷൻ ചാനൽ സംപ്രേഷണം ചെയ്തതതോടെ റഷ്യ രംഗത്തെത്തി.
അമേരിക്കയിലെ റഷ്യൻ അംബാസഡർ അനറ്റോലി അേന്റാനോവിനെ മോസ്കോയിലേക്ക് വിളിച്ചുവരുത്തിയ അധികൃതർ വിശദീകരണം തേടി. ഇരുരാജ്യങ്ങൾക്കുമിടയിൽ ബന്ധം വീണ്ടും വഷളാകുന്നതിന്‍റെ ഉത്തരവാദിത്വം പൂർണമായി അമേരിക്കക്കാകുമെന്ന് റഷ്യൻ വിദേശകാര്യ ഉപമന്ത്രി സെർജി റ്യാബ്കോവ് പറഞ്ഞു.
നേരത്തെ റഷ്യൻ പ്രസിഡന്‍റിനെതിരെ മുൻ പ്രസിഡന്‍റ് ട്രംപ് കാര്യമായി എതിർപ് പ്രകടിപ്പിച്ചിരുന്നില്ല. സമാനമായി, പുടിൻ കൊലയാളിയാണോയെന്ന് 2017ൽ ട്രംപിനോട് മാധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ അമേരിക്ക അത്ര ശുദ്ധമാണോ എന്നായിരുന്നു മറുപടി.
2016ലെ യു.എസ് തെരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായി വോട്ടുറപ്പിക്കാൻ റഷ്യ ശ്രമം നടത്തിയെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. ആരോപണം റഷ്യ തള്ളിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.