ഗസ്സ: ഖാൻ യൂനസിന് സമീപം അഭയാർഥികൾ താമസിക്കുന്ന സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. അബസാൻ ടൗണിൽ സ്കൂളിന് പുറത്ത് അഭയാർഥികൾ താമസിക്കുന്ന ടെന്റുകൾക്ക് നേരെയാണ് ഇസ്രായേൽ ആക്രമണമുണ്ടായത്. ഗസ്സ ഗവൺമെന്റ് മീഡിയ ഓഫീസാണ് അക്രമത്തിൽ 29 പേർ കൊല്ലപ്പെട്ടുവെന്ന് അറിയിച്ചത്.
ഇത് നാലാം തവണയാണ് അഭയാർഥികൾ താമസിക്കുന്ന സ്കൂളിന് നേരെ ഇസ്രായേൽ ആക്രമണം നടത്തുന്നത്. നാല് ദിവസത്തിനിടെയാണ് നാല് ആക്രമണങ്ങളും ഇസ്രായേൽ നടത്തിയത്. നേരത്തെ ഖാൻ യൂനിസിലുള്ള ജനങ്ങളോട് ഒഴിഞ്ഞു പോകാൻ ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു. ഇത് പതിനായിരക്കണക്കിനാളുകളെ പലായനത്തിന് നിർബന്ധിതമാക്കിയിരുന്നു. ഖാൻ യൂനിസിലെ മൂന്ന് ആശുപത്രികളും ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.
അതിനിടെ ഗസ്സ ജനതക്കുമേൽ ഇസ്രായേൽ പട്ടിണി അടിച്ചേൽപ്പിക്കുകയാണെന്ന വിമർശനവുമായി യു.എൻ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തി. പോഷകാഹാര കുറവും ഡി-ഹൈഡ്രേഷനും മൂലം നിരവധി കുട്ടികളാണ് ഓരോ ദിവസവും ഗസ്സയിൽ മരിച്ചു വീഴുന്നതെന്നും അവർ വ്യക്തമാക്കി.
അതേസമയം, ഗസ്സയിൽ വെടിനിർത്തലിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഖത്തറിന്റേയും ഈജിപ്തിന്റേയും മധ്യസ്ഥതയിലാണ് ചർച്ച. ഇതിന്റെ ഭാഗമായുള്ള യോഗങ്ങൾ ഇന്നും ഈജിപ്ത്തിൽ നടക്കും. ഇതുവരെ 38,243 പേരാണ് ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഗസ്സയിൽ കൊല്ലപ്പെട്ടത്. 88,243 പേർക്കാണ് ഇതുവരെ ഇസ്രായേൽ ആക്രമണങ്ങളിൽ പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.