തെൽഅവീവ്: ഇറാൻ- ഇസ്രായേൽ യുദ്ധം അതിരൂക്ഷമായി തുടരുന്നതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായി ബന്ധപ്പെട്ട് വിവാദം കൊടുംപിരികൊള്ളുകയാണ് സമൂഹ മാധ്യമങ്ങളിൽ. നെതന്യാഹു ഇറാൻ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടുഎന്ന് സമൂഹ മാധ്യമങ്ങളിൽ അഭ്യൂഹം പരിക്കുന്നതിനിടെ അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതായി പുറത്തുവന്ന വീഡിയോ ആണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. വീഡിയോ ഒറിജിനൽ അല്ലെന്നും എ.ഐ നിർമിതമാണെന്നുമാണ് സോഷ്യൽ മീഡിയയുടെ കണ്ടുപിടിത്തം. തങ്ങളുടെ വാതത്തിന് തെളിവായി പരിപാടിയുടെ സ്ക്രീൻ ഷോട്ടും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്ക്രീൻ ഷോട്ടിലെ നെതന്യാഹുവിന്‍റെ കൈയിൽ ആറു വിരലുകളുണ്ടെന്നും മറ്റ് സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും വിമർശകർ പറയുന്നു.
നെതന്യാഹുവിന്റെ പ്രസംഗ വീഡിയോ സൂക്ഷ്മമായി പരിശോധിക്കാൻ തുടങ്ങിയപ്പോഴാണ് ഊഹാപോഹങ്ങൾ ആരംഭിച്ചത്. ഒരു പ്രത്യേക ഫ്രെയിം ചർച്ചയുടെ കേന്ദ്രബിന്ദുവായി മാറുകയായിരുന്നു. ആംഗ്യം കാണിക്കുന്ന നെതന്യാഹുവിന്റെ കൈ വികൃതമായി കാണപ്പെട്ടെന്ന് സോഷ്യൽ മീഡിയ പറയുന്നു. സ്ക്രീൻ ഷോട്ട് ചിത്രത്തിൽ അഞ്ച് വിരലുകൾക്ക് പകരം ആറ് വിരലുകൾ കാണുന്നുണ്ട്. ഇതോടെ വീഡിയോ കൃത്രിമമായി നിർമിച്ചതാണെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. നെതന്യാഹുവിന്‍റെ ആറ് വിരലുകളുള്ള സ്ക്രീൻ ഷോട്ടുമായി വിവാദം പെട്ടന്ന് കത്തിപ്പടർന്നു. "കൈ സൂക്ഷിച്ച് നോക്കുക", എന്ന് കാച്ച് വേഡുമായാണ് സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പറക്കുന്നത്.
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായിരിക്കെ, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. ഇറാനിലെ വാർത്താ ഏജൻസികളായ ഫാർസ്, തസ്നീം എന്നിവ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളാണ് ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്. ഏതാനും ദിവസങ്ങളിൽ നെതന്യാഹുവിനെ പൊതുവേദികളിലോ പുതിയ വിഡിയോകളിലോ കാണാത്തതാണ് ഇത്തരമൊരു വാർത്തക്ക് പ്രചാരം നൽകിയിരുന്നു. നെതന്യാഹുവിന്റെ ഓഫിസ് ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം നടത്തിയെന്നും, ഇതിൽ നെതന്യാഹുവിന് ഗുരുതര പരിക്കുപറ്റുകയോ അല്ലെങ്കിൽ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകാം എന്നുമുള്ള സംശയങ്ങളാണ് ഇറാൻ മാധ്യമങ്ങൾ ഉന്നയിക്കുന്നത്.
എന്നാൽ, ഇറാൻ പ്രചരിപ്പിക്കുന്ന ഇത്തരം വാർത്തകൾ വ്യാജ പ്രചാരണം മാത്രമാണെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യം തള്ളിക്കളഞ്ഞതായും 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്തു.
ഇസ്രായേൽ സന്ദർശനത്തിനെത്തിയ യു.എസ് പ്രതിനിധികളുമായുള്ള നെതന്യാഹുവിന്റെ കൂടിക്കാഴ്ച റദ്ദാക്കിയതും അഭ്യൂഹങ്ങൾക്ക് വീണ്ടും ആക്കം കൂട്ടുന്നു. ഈ കൂടിക്കാഴ്ച റദ്ദാക്കിയത് നെതന്യാഹുവിന്റെ മരണവാർത്ത ശരിവെക്കുന്നതാണോ എന്ന തരത്തിലുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഉയരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹുവിന്‍റെ വീഡിയോ പുറത്തുവന്നത്. അതാണ് ഇപ്പോൾ വീണ്ടും വിവാദമായിരിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.