വാഷിങ്ടണ്‍: ലഫ്. ജനറല്‍ എച്ച്.ആര്‍. മക്മാസ്റ്ററെ പുതിയ അമേരിക്കന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവായി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നിയമിച്ചു. റഷ്യന്‍ ബന്ധം വെളിപ്പെട്ടതിനെ തുടര്‍ന്ന് മൈക്ള്‍ ഫ്ളിന്‍ രാജിവെക്കേണ്ടിവന്ന ഒഴിവിലേക്കാണ് മക്മാസ്റ്ററെ നിയമിച്ചത്. മൂന്നാഴ്ചയും മൂന്നു ദിവസവും മാത്രമാണ് ട്രംപ് നിയമിച്ച ആദ്യ സുരക്ഷ ഉപദേഷ്ടാവിന് സ്ഥാനത്ത് തുടരാനായത്.
അഫ്ഗാനിസ്താനിലും ഇറാഖിലും അമേരിക്കന്‍ സേനയുടെ ഭാഗമായി പ്രവര്‍ത്തിച്ചയാളാണ് മക്മാസ്റ്റര്‍. നേരത്തേ സൈന്യത്തിലെ വൈസ് അഡ്മിറലായ റോബര്‍ട്ട് ഹാര്‍വാഡിനെ നിയമിക്കാന്‍ ട്രംപ് ശ്രമം നടത്തിയിരുന്നു. എന്നാല്‍, അദ്ദേഹം വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥാനമേറ്റെടുക്കാന്‍ സന്നദ്ധനായില്ല. ഇതിനെ തുടര്‍ന്നാണ് മക്മാസ്റ്ററെ നിയമിച്ചത്.
സേനയില്‍ സര്‍വരാലും ആദരിക്കപ്പെടുന്ന മികച്ച കഴിവുകളുള്ള വ്യക്തിയാണ് പുതിയ സുരക്ഷ ഉപദേഷ്ടാവെന്ന് ട്രംപ് പറഞ്ഞു. 2014ല്‍ ലോകത്ത് ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളില്‍ ഒരാളാണെന്ന് മക്മാസ്റ്ററെ ടൈം മാഗസിന്‍ വിലയിരുത്തിയിരുന്നു. വിയറ്റ്നാമില്‍ അമേരിക്ക നടത്തിയ കടന്നുകയറ്റത്തെ വിമര്‍ശിച്ച് വിവാദത്തിലുമായിട്ടുണ്ട്. നോര്‍ത്ത് കരോലൈന സര്‍വകലാശാലയില്‍നിന്ന് അമേരിക്കന്‍ ചരിത്രത്തില്‍ പിഎച്ച്.ഡി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.