വാഷിങ്ടൺ: താലിബാന്‍ നേതാക്കളെ വൈകാതെ നേരിട്ട് കാണുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. അമേരിക്ക, താലിബാന്‍ സമാധാന ഉടമ്പടി ദോഹയില്‍ ഒപ്പുവച്ചതിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം. താലിബാനുമായി ധാരണയിലെത്താന്‍ സഹായിച്ചവരോട് നന്ദി അറിയിച്ച ട്രംപ് അമേരിക്കയുടെ ജീവനും പണവും വിഭവങ്ങളും ഇത്രയും നാള്‍ ഈ യുദ്ധത്തിനുവേണ്ടി ചെലവാക്കുകയായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. മെയ് മാസത്തോടെ അഫ്ഗാനിസ്ഥാനിൽ നിന്ന് 5,000 അമേരിക്കൻ സൈനികരെ പിൻവലിക്കുമെന്നും വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് അറിയിച്ചു.
തീവ്രവാദത്തിനെതിരായ യുദ്ധം അഫ്ഗാനസ്താെൻറ അയൽരാജ്യങ്ങൾ ഏറ്റെടുക്കണമെന്ന് പ്രതീക്ഷിക്കുന്നു. അഫ്ഗാനിസ്താനിൽ തീവ്രവാദികളെ കൊന്നൊടുക്കുന്നതിൽ അമേരിക്ക വൻ വിജയമാണ് കൈവരിച്ചത്. ഇത്രയും വർഷങ്ങൾക്ക് ശേഷം നമ്മുടെ പട്ടാളക്കാരെ അവരുടെ വീടുകളിലേക്ക് പോകാനനുവദിക്കുകയാണ്. തീവ്രവാദികൾക്കെതിരായ പോരാട്ടം ഇനി താലിബാെൻറയും കൂടി ചുമതലയാണെന്നും ട്രംപ് ഓർമിപ്പിച്ചു.
നിലവിൽ ഒപ്പ് വച്ച സമാധാന കരാറിൽ അഫ്ഗാൻ സർക്കാർ പങ്കാളികളല്ല. താലിബാൻ അഫ്ഗാൻ സർക്കാർ ചർച്ചകൾ വരും ദിവസങ്ങളിൽ നടന്നേക്കും. അതേസമയം താലിബാന്‍ കരാറില്‍ ഏതെങ്കിലും തരത്തില്‍ ലംഘനം വരുത്തുകയാണെങ്കില്‍ അമേരിക്കയുടെ യഥാര്‍ഥശക്തി ലോകം കാണുമെന്നും അഫ്ഗാനിലേക്ക് മുന്‍പത്തേക്കാള്‍ ശക്തിയായി തിരിച്ചുപോകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
രണ്ടു വര്‍ഷമായി തുടർന്ന ചര്‍ച്ചകള്‍ക്കൊടുവിൽ ഇന്നലെയാണ് യു.എസും താലിബാനും ചരിത്ര കരാറിലൊപ്പിടുന്നത്. ഇന്ത്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളും ദോഹയിൽ കരാർ ഒപ്പുവെക്കുന്നതിന് സാക്ഷിയായിരുന്നു. ഗൾഫ് മേഖലയിൽ ശാശ്വതമായ സമാധാനം കരാർ മൂലം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
19 വർഷങ്ങൾക്ക് മുമ്പാണ് യു.എസ് അഫ്ഗാനിസ്താനിൽ അധിനിവേശം നടത്തിയത്. അഫ്ഗാനിസ്താനിൽ 2,400 യു.എസ് സൈനികർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. 12,000 യു.എസ് സൈനികരാണ് ഇപ്പോൾ അഫ്ഗാനിസ്താനിലുള്ളത്. 135 ദിവസം കൊണ്ട് സൈന്യത്തിന്‍റെ എണ്ണം 8,600 ആയി ചുരുക്കും. പതിനാല് മാസം കൊണ്ട് അമേരിക്കന്‍ സൈന്യത്തെ പൂര്‍ണ്ണമായും മേഖലയില്‍ നിന്നും അമേരിക്ക പിന്‍വലിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.