വാഷിങ്ടൺ: ഇംപീച്ച്മെന്റ് നടപടി നേരിടുന്ന യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ നിർണായക മൊഴിയുമായി മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥൻ. യൂറോപ്യൻ യൂനിയനിലെ യു.എസ് അംബാസിഡറായ ഗോർഡന്‍ സോൻഡ്ലാൻഡാണ് മൊഴി നൽകിയത്. രാഷ്ട്രീയ എതിരാളി ജോ ബൈഡനും മകനുമെതിരെ അ ന്വേഷണം നടത്താൻ യുക്രെയ്നിൽ ട്രംപിന്‍റെ അഭിഭാഷകനുമായി ചേർന്ന് പ്രവർത്തിച്ചെന്ന് അദ്ദേഹം വെളിപ്പെടുത്തി.
തന്നോടും മറ്റു നയതന്ത്ര ഉദ്യോഗസ്ഥരോടും യുക്രെയ്ൻ പ്രസിഡന്‍റ് വ്ളോദിമിർ സെലെൻസ്കിയിൽ സമ്മർദം ചെലുത്താൻ ട്രംപിന്‍റെ സ്വകാര്യ അഭിഭാഷകൻ ഗിലിയനി ആവശ്യപ്പെട്ടുവെന്നും, ട്രംപിന്‍റെ വ്യക്തമായ നിർദേശപ്രകാരമായിരുന്നു ഇതെന്നും ഗോർഡൻ തുറന്നു പറഞ്ഞു. എന്നാൽ ആരോപണങ്ങൾ ട്രംപ് തള്ളി.
കഴിഞ്ഞ ദിവസം പരസ്യതെളിവെടുപ്പിൽ ദേശീയ സുരക്ഷസമിതി അംഗം ലഫ്റ്റനൻറ് കേണൽ അലക്സാണ്ടർ വെന്റ്മാൻ മൊഴി നൽകിയിരുന്നു. യുക്രെയ്ൻ പ്രസിഡന്റുമായി പദവിക്ക് നിരക്കാത്ത ടെലിഫോൺ സംഭാഷണമാണ് ട്രംപ് നടത്തിയതെന്നാണ് അലക്സാണ്ടർ വിൻഡ്മാൻ മൊഴി നൽകിയത്. യുക്രെയ്ൻ പ്രസിഡൻറ് ട്രംപ് നടത്തിയ സംഭാഷണത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥൻ കൂടിയായ അലക്സാണ്ടർ വിൻഡ്മാൻ വ്യക്തമാക്കി.
ജോ ബൈഡനും മകനുമെതിരെ അഴിമതിക്കേസിൽ നടപടിയെടുക്കാൻ യുക്രെയ്ൻ പ്രസിഡൻറിൽ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിലാണ് ഡെമോക്രാറ്റിക് പാർട്ടി ട്രംപിനെതിരെ ഇംപീച്ച്മെൻറ് നടപടി തുടങ്ങിയത്. ബൈഡനെതിരെ അന്വേഷണം നടത്തിയിട്ടില്ലെങ്കിൽ യുക്രെയ്ന് നൽകാനുള്ള 40 ലക്ഷം കോടി ഡോളർ സൈനിക സഹായം തടഞ്ഞുവെക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ട്രംപ് ഭരണകൂടത്തിന്റെ ഭാഗമായി ഇപ്പോൾ സർവിസിലുള്ളവരും മുമ്പ് ഉണ്ടായിരുന്നവരും ജനപ്രതിനിധി സഭയിലെ ഹൗസ് ഇൻറലിജൻസ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി തെളിവ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.